ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങാനിരിക്കെ മുദ്രാവാക്യം വിളി ഉയര്‍ന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.
മുരളീധരൻ എംപി. പ്രവര്‍ത്തകരുടെ വികാരം മാന്യമായാണ് പ്രകടിപ്പിച്ചതെന്ന് മുരളീധരൻ പ്രതികരിച്ചു. തരംതാണ വിമര്‍ശനമാണ് ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായി. ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്‌നമെന്നും മുരളീധരൻ ചോദിച്ചു.
അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിക്കോ സംഘടിപ്പിച്ച കെപിസിസിക്കോ പ്രയാസമില്ല. പിന്നെന്തിനാണ് മന്ത്രി വി.എൻ വാസവൻ വികാരം കൊള്ളുന്നതെന്ന് അറിയില്ല. അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ തെറ്റില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഇന്നലെ തിരുവനന്തപുരം അയ്യൻകാളി ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ സംസാരിക്കാൻ വിളിച്ചപ്പോഴാണ് സദസില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരു വിഭാഗം ഉമ്മൻ ചാണ്ടിക്കായി മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രി മൈക്കിന് മുന്നിലെത്തിയിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നപ്പോള്‍ വി.ഡി. സതീശൻ, എം.എം. ഹസൻ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. ഈ സഭവത്തെ മന്ത്രി വി എം വാസവൻ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു.
ഇന്നലെ അയ്യൻകാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തില്‍, കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂര്‍ത്തിയായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോള്‍ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് സദസിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റതിനു തൊട്ടുപിന്നാലെ ആരോ വിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റു വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി മൈക്കിനു മുന്നില്‍ ചെന്നുനിന്നിട്ടും മുദ്രാവാക്യം വിളി തുടര്‍ന്നതോടെ സമീപത്തുനിന്ന നേതാക്കളില്‍ ചിലര്‍ പ്രവര്‍ത്തകരോടു നിശബ്ദരാകാൻ ആവശ്യപ്പെട്ടു.
മുദ്രാവാക്യം വിളി തുടര്‍ന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസൻ ഉള്‍പ്പെടെ ഇടപെട്ടാണ് പ്രവര്‍ത്തകരെ നിശബ്ദരാക്കിയത്. വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ള യുവ നേതാക്കളും വേദിയില്‍ എഴുന്നേറ്റുനിന്നു പ്രവര്‍ത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെടുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂര്‍ത്തിയായതിനു പിന്നാലെ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗണ്‍സ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. ”ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്…’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ബഹളം വച്ചതോടെയാണ്, മുഖ്യമന്ത്രിക്കു സമീപം നിന്നിരുന്ന നേതാക്കളില്‍ ചിലര്‍ ഇടപെട്ടത്.
മുദ്രാവാക്യം വിളി നിര്‍ത്താൻ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റുവിളിച്ചു. തുടര്‍ന്ന് വേദിയിലിരുന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസൻ ഉള്‍പ്പെടെ എഴുന്നേറ്റ് വിലക്കിയതോടെയാണ് പ്രവര്‍ത്തകര്‍ നിശബ്ദരായത്. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുകയും ചെയ്തു.