ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ പരിഹാരശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം, അക്രമം, സാധാരണക്കാരുടെ മരണം തുടങ്ങിയ വിഷയത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി ആശങ്കപങ്കുവെച്ചതായും നിലവിലെ സാഹചര്യം എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയതായും മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
മേഖലയില്‍ സുരക്ഷ ഏര്‍പ്പെടുത്താനും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ജോര്‍ദാൻ രാജാവുമായി സംഭാഷണം നടത്തിയത്.