ന്യൂഡല്‍ഹി: കാമുകനില്‍ നിന്ന് വധഭീഷണി ഉണ്ടെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയില്‍ അന്ന് പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ മകള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് ശ്രദ്ധ വാക്കറിന്റെ പിതാവ് വികാസ് വാക്കര്‍.
2020 നവംബര്‍ 23നാണ് അഫ്താബില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശ്രദ്ധ മഹാരാഷ്‌ട്രയിലെ പാല്‍ഘറിലെ തുലിഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് കത്തിന്റെ കാര്യത്തെ കുറിച്ച് അറിയുന്നതെന്നും വികാസ് പറയുന്നു. ‘ ശ്രദ്ധ പോലീസ് സ്‌റ്റേഷനില്‍ കത്ത് നല്‍കിയതിനെ കുറിച്ച് അറിയില്ല. പോലീസ് കടുത്ത അനാസ്ഥയാണ് കാണിച്ചത്. കത്ത് കിട്ടിയ കാര്യം ഒരിക്കല്‍ പോലും പോലീസ് ഞങ്ങളെ വിളിച്ച് അറിയിച്ചില്ല. മകള്‍ ഇങ്ങനെ ഒരു പരാതി തന്നിട്ടുണ്ടെങ്കില്‍ പോലീസ് ഒരിക്കലെങ്കിലും അതേക്കുറിച്ച് ഞങ്ങളെ അറിയിക്കണമായിരുന്നുവെന്നും’ വികാസ് പറയുന്നു.
അഫ്താബില്‍ നിന്ന് വധഭീഷണിയുണ്ടെന്നും നിരന്തരമായി മര്‍ദ്ദിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രദ്ധ പോലീസില്‍ പരാതി നല്‍കിയത്. ‘ അവന്‍ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് നോക്കിയത്. എന്നെ കൊല്ലും എന്ന് എപ്പോഴും പറയും. കൊന്ന് കഷണങ്ങളാക്കി എറിഞ്ഞു കളയുമെന്നാണ് പറയുന്നത്. ഇതുപോലെ മര്‍ദ്ദിക്കാന്‍ തുടങ്ങിയിട്ട് ആറ് മാസമായി. പക്ഷേ പരാതി നല്‍കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കുന്നത്. അഫ്താബ് മര്‍ദ്ദിക്കുന്നതിനെ കുറിച്ചും കൊല്ലാന്‍ ശ്രമിക്കുന്നതിനെ കുറിച്ചുമെല്ലാം അവന്റെ മാതാപിതാക്കള്‍ക്ക് അറിയാം. ഞങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അവര്‍ക്കറിയാം. ഇനി അയാളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. എന്നെ അയാള്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലാന്‍ ശ്രമിച്ചേക്കാമെന്നും’ പരാതിയില്‍ പറയുന്നുണ്ട്.