തിരുവനന്തപുരം: അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായി. ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ജയില്‍ മോചനം.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെയാണ് തോമസ് കോട്ടൂര്‍ പുറത്തിറങ്ങിയത്. സിസ്റ്റര്‍ സെഫി ഇന്നലെ തന്നെ ജയില്‍ മോചിതയായിരുന്നു.
അഭയ കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹരജിയില്‍ തീര്‍പ്പാകും വരെ ഇരുവര്‍ക്കും ജാമ്യത്തില്‍ തുടരാം.
ജാമ്യാപേക്ഷയില്‍ പ്രതികള്‍ ഉയര്‍ത്തിയ വാദങ്ങള്‍ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വെക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകള്‍. പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നതിന് സിബിഐയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായെന്ന് കേസിലെ പ്രധാന കക്ഷിയായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കുറ്റപ്പെടുത്തി.
2021 ഡിസംബര്‍ 23നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്.
എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹരജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹരജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.