ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരേ പോരാടാന്‍തന്നെ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍വിഷയം അടുത്തതായി ഉയര്‍ത്തിക്കൊണ്ടു വരും എന്നാണ് ഗവര്‍ണര്‍ ഇന്നലെ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.
ഇതിന്‍റെ നിയമവശങ്ങളെക്കുറിച്ചു മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ചു. ദേശീയതലത്തില്‍ തന്നെ ഇതൊരു വലിയ വിഷയമായി ഉന്നയിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനെതിരായ ഹൈക്കോടതി വിധിയെക്കുറിച്ചു ചോദിച്ചപ്പോള്‍, അതു തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. തിരുവനന്തപുരം സംസ്കൃത കോളജിനു മുന്നില്‍ ഗവര്‍ണറെ അധിക്ഷേപിച്ച് എസ്‌എഫ്‌ഐ ബാനര്‍ വച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അവര്‍ പഠിച്ചതല്ലേ പാടൂ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. എങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കരുതെന്നു താന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സംസ്ഥാന ധനമന്ത്രിയോടുള്ള പ്രീതി പിന്‍വലിച്ചു എന്ന പരാമര്‍ശത്തിലും ഗവര്‍ണര്‍ ഇന്നലെ വിശദീകരണം നല്‍കി. മന്ത്രിമാരെ നീക്കാന്‍ എനിക്ക് അധികാരമില്ല. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. തികച്ചും പ്രാദേശികമായ വാദഗതികളില്‍ മുറുകെ പിടിച്ചുള്ള മന്ത്രിയുടെ വാക്കുകള്‍ ജനങ്ങളെ അറിയിക്കുകയായിരുന്നു ഉദ്ദേശ്യം- ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തതിനാല്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു വിശദീകരണം.
ഭരണഘടനാസ്ഥാനമുപയോഗിച്ച് രാഷ്‌ട്രീയ അജന്‍ഡകളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത് എന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. മൂന്നുവര്‍ഷത്തിനിടെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ആരെയെങ്കിലും രാഷ്‌ട്രീയമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കാന്‍ തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അത് തനിക്ക് പറ്റിയ തെറ്റായിരുന്നു എന്നു അദ്ദേഹം തുറന്നു സമ്മതിച്ചു.