തിരുവനന്തപുരം: ഇന്‍ഡ്യന്‍ ഭരണഘടനയെ വിമര്‍ശിച്ച് പ്രതിരോധത്തിലായ മന്ത്രി സജി ചെറിയാനെ തല്‍ക്കാലം സംരക്ഷിച്ച് നിര്‍ത്താന്‍ സിപിഐ(എം) തീരുമാനിച്ചു. മല്ലപ്പള്ളിയിലെ മന്ത്രിയുടെ പ്രസംഗം അനുചിതമാണ് എന്ന അഭിപ്രായമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഉള്ളതെങ്കിലും മന്ത്രിയെ രാജിവയ്പിച്ച് പ്രതിപക്ഷത്തിന് മൈലേജ് നല്‍കേണ്ടെന്ന ചിന്തയാണ് സിപിഐ(എം)ലെ മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെങ്കിലും കോടതിയില്‍ പോയാല്‍ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചനയും മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി അറിയപ്പെടുന്ന സജി ചെറിയാനെ അദ്ദേഹവും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി സജി ചെറിയാനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇപ്പോള്‍ മന്ത്രി രാജിവയ്‌ക്കേണ്ടെങ്കിലും പ്രതിപക്ഷ പ്രതിഷേധവും കോടതി നടപടികളും മാത്രം നോക്കി മന്ത്രി രാജി വച്ചാല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നാണ് പുറത്തുവരുന്ന സൂചന.
ജി. സുധാകരനെ തള്ളി ആലപ്പുഴ ജില്ലയിലെ ഒന്നാം നമ്പര്‍ നേതാവായി തിളങ്ങി നില്‍ക്കുമ്പോഴാണ് സജി ചെറിയാന്‍ നാക്ക് പിഴയുടെ പേരില്‍ പ്രതിരോധത്തില്‍ ആയിരിക്കുന്നത്. ഇതിനുമുന്‍പ് കെ. റെയിലിന്റെ സ്ഥലം ഏറ്റെടുപ്പ് വിഷയത്തില്‍ സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
കെ. റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ ബഫര്‍സോണ്‍ ഇല്ലെന്ന പരാമര്‍ശമാണ് വിവാദമായത്. പിന്നീട് കെ-റെയില്‍ എം.ഡി തന്നെ പത്രസമ്മേളനം നടത്തി മന്ത്രിയെ തിരുത്തിയിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിയെ തള്ളി രംഗത്ത് വന്നതോടെ നിലപാട് മാറ്റുന്നതിന് സജിചെറിയാനും തയ്യാറായി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍, എകെ.ജി. സെന്റര്‍ ആക്രമണം, പി.സി.ജോര്‍ജ്ജിന്റെ അറസ്റ്റ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് അനാവശ്യ പരാമര്‍ശത്തിലൂടെ മന്ത്രി തന്നെ സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്.