മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍. ഫസ്നയെ വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്ക് കൂറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു എന്നും പോലീസ് പറയുന്നു.
മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വര്‍ഷം ചങ്ങലക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികില്‍സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്.
വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. ഒരു വര്‍ഷം ചങ്ങലക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിക്കുകയായിരുന്നു.
മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളാന്‍ ഷൈബിന്‍ അഷ്റഫ് കൂട്ടുകാരുടെ സഹായം തേടി. ഇവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നല്‍കിയില്ല. 2022 ഏപ്രില്‍ 24ന് ഈ കൂട്ടുപ്രതികള്‍ ഷൈബിന്‍ അഷ്റഫിനെ ബന്ദിയാക്കി പണം കവര്‍ന്നു. വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാന്‍ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു കവര്‍ച്ചക്ക് പിന്നില്‍. പരാതിയുമായി ഷൈബിന്‍ പോലീസിനെ സമീപിച്ചു. ഇതോടെ കവര്‍ച്ചക്കേസിലെ പ്രതികളായ മൂന്നു പേര്‍ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ജീവന്‍ അപകടത്തിലാണെന്നും ഷൈബിനില്‍നിന്ന് വധഭീഷണി ഉണ്ടെന്നും ഇവര്‍ പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതക രഹസ്യം ഇവര്‍ വെളിപ്പെടുത്തി. ഇവര്‍ നല്‍കിയ പെന്‍ഡ്രൈവില്‍ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. മുഖ്യ പ്രതി ഷെബിന്‍ അഷ്റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ് , നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവര്‍ അറസ്റ്റിലായി.