തിരുവനന്തപുരം : രക്തസാക്ഷിയായ യുവാവിന്റെ കുടുംബത്തെ സഹായിക്കാനും പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാനും പിരിച്ച പൈസ ചിലര്‍ ചേര്‍ന്ന് കൈക്കലാക്കിയപ്പോള്‍ ഇക്കാര്യം സത്യസന്ധമായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച നേതാവിനെ പുറത്താക്കിയ നടപടി സിപിഐ(എം) ല്‍ വിവാദമായിരിക്കെ, കാലാകാലങ്ങളായി ഒതുക്കപ്പെട്ട സിപിഐ(എം)ന്റെ ജനകീയ മുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ സജീവമായിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രവര്‍ത്തന വഴികളിലൂടെ നേതൃത്വം കടന്നുപോകുമ്പോള്‍ അണികള്‍ തികഞ്ഞ അസംതൃപ്തിയിലാണ്. അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങുള്ള പാര്‍ട്ടി സംവിധാനമാണെങ്കിലും തങ്ങളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും മറ്റും പ്രവര്‍ത്തകര്‍ പല രീതിയില്‍ പ്രകടിപ്പിക്കുകയാണ്. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. പാര്‍ട്ടി രക്തസാക്ഷിയായ ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഏകദേശം ഒരു കോടിയോളം രൂപ പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകര്‍ തന്നെ കൈക്കലാക്കി എന്ന ആരോപണമാണ് ഉയര്‍ന്നത്. പിന്നീട്, പാര്‍ട്ടി, ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും സംഭവം സത്യമാണമെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ പേരില്‍ നടപടി നേരിട്ടത് സ്ഥലം എം. എല്‍.എ കൂടിയായ മധുസൂദനന്‍ അടക്കമുള്ളവരാണ് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. എന്നാല്‍ ഇതിലെ ഏറ്റവും രസകരമായ വസ്തുത കള്ളത്തരം കണ്ടെത്തിയ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെയും തല്‍സ്ഥാനത്തുനിന്ന് മാറ്റി എന്നുള്ളതാണ്. ജീവിതകാലം മുഴുവന്‍ സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നയിച്ച അദ്ദേഹം പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിച്ചു. അധികാരവും പണവും ഉള്ളവര്‍ക്ക് പാര്‍ട്ടി സംവിധാനത്തില്‍ ഇരട്ട നീതിയെന്നാണ് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ ജനകീയ മുഖങ്ങള്‍ ആയിരുന്ന പല നേതാക്കളും ഇപ്പോള്‍ വെട്ടിനിരത്തല്‍ നടപടി നേരിടുകയാണ് സുരേഷ് കുറുപ്പ്, പ്രദീപ് കുമാര്‍, രാജു എബ്രഹാം, സാജുപോള്‍, ജയിംസ് മാത്യു തുടങ്ങിയ എണ്ണം പറഞ്ഞ സിപിഐ(എം) നേതാക്കളെല്ലാം പ്രവര്‍ത്തന കേന്ദ്രം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഇടതുപക്ഷത്തിന് അധികം വേരോട്ടം ഇല്ലാതിരുന്ന കോട്ടയം ജില്ലയില്‍ പാര്‍ട്ടിക്കുവേണ്ടി പാര്‍ലമെന്റ് സീറ്റും, നിയമസഭാ സീറ്റും സ്വന്തം വ്യക്തി പ്രഭാവത്താല്‍ നേടിയെടുത്ത നേതാവാണ് സുരേഷ് കുറുപ്പ്. എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ സുരേഷ് കുറുപ്പിന് കഴിഞ്ഞ തവണത്തെ മന്ത്രിസഭയില്‍ ഇടം കിട്ടുമെന്ന് ഏവരും പ്രതീക്ഷിച്ചതാണെങ്കിലും അതുണ്ടായില്ല. ഇത്തവണ നിയമസഭാ സീറ്റ് കൂടി നിഷേധിക്കപ്പെട്ടതോടെ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് പദവിയില്‍ അദ്ദേഹം തുടരുന്നു. അദ്ദേഹത്തെക്കാള്‍ ജൂനിയറായ അനില്‍കുമാര്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍ എത്തിയപ്പോള്‍ എം.പി.യും എം.എല്‍.എ.യും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ഒക്കെയായ സുരേഷ് കുറുപ്പിന്റെ സ്ഥാനം ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റില്‍ തന്നെ. എസ്.എഫ്.ഐ യുടെ മുന്‍ സംസ്ഥാന നേതാവും തളിപ്പറമ്പ് മുന്‍ എം.എല്‍.എ യുമായ ജയിംസ് മാത്യുവാണ് ഒഴിവാക്കപ്പെട്ട മറ്റൊരാള്‍. ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍ നിന്നുകൂടി ഒഴവാക്കപ്പെട്ടതോടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ മതിയാക്കുവാനുള്ള ആലോചനയിലാണ് അദ്ദേഹം. റാന്നിയില്‍ നിന്ന് കാല്‍ നൂറ്റാണ്ട് കാലം എം.എല്‍.എ ആയിട്ടും മന്ത്രി സഭാ പ്രവേശനം നിഷേധിക്കപ്പെട്ട നേതാവാണ് രാജു എബ്രഹാം. അഞ്ച് വര്‍ഷം മുന്‍പ് രാഷ്ട്രീയത്തില്‍ വന്ന വീണാ ജോര്‍ജ്ജ് മന്ത്രിയായി വിലസി നടക്കുമ്പോള്‍ ഇത്തവണ കിട്ടിയ സംസ്ഥാന കമ്മിറ്റി അംഗത്വത്തില്‍ ഒതുങ്ങി രാജു എബ്രഹാം കഴിഞ്ഞു കൂടുന്നു. കോഴിക്കോട് ജില്ലയിലെ പ്രദീപ് കുമാറും സമാന അവഗണന നേരിടുന്ന നേതാവാണ്. ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥി പെരുമ്പാവൂരില്‍ പരാജയപ്പെട്ടപ്പോള്‍ ബലിയാട് ആക്കപ്പെട്ട നേതാവാണ് സാജുപോള്‍. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വീഴ്ച ആരോപിച്ച് ഒരു വര്‍ഷത്തേക്ക് അദ്ദഹേത്തെ പുറത്താക്കിയിരിക്കുകയാണ്. മാണി ഗ്രൂപ്പിന് പകരം സിപിഐ(എം) സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ ജയിക്കുമായിരുന്ന സീറ്റായിരുന്നു പെരുമ്പാവൂര്‍. ഘടക കക്ഷിക്ക് സീറ്റ് കൊടുത്തതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ട നേതാവാണ് മുന്‍ കല്പറ്റ എം.എല്‍.എ ശശീന്ദ്രന്‍. തികച്ചും ജനകീയനേതാവായ ഇദ്ദേഹത്തെ മാറ്റി ശ്രേയാംസ് കുമാറിന് സീറ്റ് നല്‍കിയതാണ് എല്‍.ഡി.എഫ് ന്റെ സീറ്റെണ്ണം സെഞ്വറിതികയാതിരുന്നതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ അടക്കം പറയുന്നുണ്ട്. ആഢംബര ജീവിതം വെടിഞ്ഞ് സാധാരണക്കാരനായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ശശീന്ദ്രന്‍ പശുവിനെ വളര്‍ത്തിയാണ് ഇപ്പോള്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. എന്നാല്‍ ഗുരുതരമായ പല ആരോപണങ്ങളും നേരിട്ട പ്രമുഖര്‍ക്ക് തളികയില്‍ വച്ചെന്നതുപോലെയാണ് പദവികള്‍ ലഭിക്കുന്നത്. മുന്‍ സ്പീക്കര്‍ ആയിരുന്ന ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാന്‍ ആയി നിയമിതനായി. സ്ത്രീപീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സീറ്റ് നിഷേധിക്കപ്പെട്ട പി. ശശി കെ.റ്റി.ഡി.സി ചെയര്‍മാനായി നിയമിതനായി. എന്നാല്‍ മികച്ച പ്രതിഛായയും ജനകീയമുഖങ്ങളുമായ ചിലര്‍ ഇപ്പോഴും അവഗണനയുടെ പിന്‍സീറ്റ് യാത്രക്കാര്‍ ആയി തുടരുന്നു. ആലപ്പുഴയിലെ ജനകീയ നേതാവായ എ.എം. ആരിഫിന് ഇത്തവണ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ പോലും അംഗത്വം നല്‍കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കാല്‍ നൂറ്റാണ്ടായി ജില്ലാ കമ്മിറ്റിയിലുള്ള നേതാവിനാണ് ഈ അവഗണന എന്നത് ശ്രദ്ധേയമാണ്. ജനകീയ പിന്തുണയുള്ള നേതാക്കളെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഭയക്കുന്നു എന്നതാണ് ഇത്തരം വെട്ടിനിരത്തലിലൂടെ വ്യക്തമാകുന്നത്. പാര്‍ട്ടിയുടെ ഭരണം രണ്ടാം ടേമിലേക്ക് കടന്നതോടെ എസ്.എഫ്.ഐ – ഡി.വൈ.എഫ് ഐ സംഘടനകളുടെ പ്രവര്‍ത്തനം വളരെ ദുര്‍ബലമായി എന്നാണ് പാര്‍ട്ടി തന്നെ വിലപിക്കുന്നത്. അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെയും ജനകീയ മുഖങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ വരും നാളുകളില്‍ പാര്‍ട്ടിയുടെ സ്ഥിതി സങ്കീര്‍ണ്ണം ആകുമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
ജനകീയ മുഖങ്ങള്‍ പടിക്ക് പുറത്ത് : സത്യം പറഞ്ഞാല്‍ വെട്ടിനിരത്തല്‍ : പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ്
Date: