ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിത. ആദിവാസി വിഭാഗത്തില്‍നിന്ന് ഒരാള്‍ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ സര്‍വസൈന്യാധിപ ആകുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നീ പ്രത്യേകതകളുമുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് ഇല്ലാത്തതിനാല്‍ പ്രതിപക്ഷ വോട്ടില്‍ ചോര്‍ച്ചയുണ്ടായി. കോണ്‍ഗ്രസില്‍നിന്നാണ് കൂടുതല്‍ വോട്ടുചോര്‍ച്ച. 17 എംപിമാരും 104 എംഎല്‍എമാരും പക്ഷംമാറി വോട്ടുചെയ്തു.
ആകെ 4754 വോട്ടില്‍ മുര്‍മു 2824 വോട്ട് നേടി. ആകെ മൂല്യം 676803. യശ്വന്ത്സിന്‍ഹ 1877 വോട്ടും നേടി. മൂല്യം 380177. മുര്‍മുവിന് 64.03 ശതമാനം വോട്ടു ലഭിച്ചു. 53 വോട്ട് അസാധുവായി. കേരളത്തില്‍നിന്ന് ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചു.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. തിങ്കളാഴ്ച പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ സാന്താള്‍ ആദിവാസി കുടുംബത്തിലാണ് അറുപത്തിനാലുകാരിയായ ദ്രൗപദിയുടെ ജനനം. ഭുവനേശ്വര്‍ രമാദേവി വിമന്‍സ് കോളേജില്‍നിന്ന് ബിരുദം നേടിയശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. 1997ല്‍ റായ്രങ്പുരില്‍ ബിജെപി ടിക്കറ്റില്‍ നഗരസഭാ കൗണ്‍സിലറായി. 2000ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷം സംസ്ഥാനമന്ത്രിയായി. 2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറുമായി. പാര്‍ലമെന്റ് മന്ദിരത്തില്‍ പകല്‍ 11നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.