തിരുവനന്തപുരം: മാധ്യമം വിവാദത്തില്‍ കെ ടി ജലീലിനെ പൂര്‍ണമായി തള്ളി സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്ന് പാര്‍ട്ടിവിലയിരുത്തല്‍. അതേസമയം, പ്രോട്ടോകോള്‍ ലംഘനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.
മാധ്യമത്തിനെതിരെ കെ ടി ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും എല്ലാ എംഎല്‍എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേതെന്നും കോടിയേരി വ്യക്തമാക്കി. ജലീലിന്റെ നടപടി തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാര്‍ട്ടി അഭിപ്രായം പറഞ്ഞ് കഴിഞ്ഞെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.
അതേസമയം, മാധ്യമം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ ടി ജലീല്‍ പറയുന്നത്. ഗള്‍ഫില്‍ നിരവധി പേര്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാര്‍ത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാന്‍ ഒരു വാട്‌സ്ആപ്പ് മെസേജ് അന്നത്തെ കോണ്‍സുല്‍ ജനറലിന്റെ പിഎക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും കോണ്‍സുല്‍ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.
ജീവിതത്തില്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവല്‍ ഏജന്‍സി നടത്തിയതൊഴിച്ചാല്‍ മറ്റൊരു ബിസിനസിലും ഇന്നുവരെ താന്‍ പങ്കാളിയായിട്ടില്ല. ഗള്‍ഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്റെ പക്കലില്ലെന്നുമാണ് കെ ടി ജലീല്‍ പറയുന്നത്.