ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ നാക്കറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ പിശാചുകളും ആരാച്ചാരുമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ടി നേതാവുമായ സ്വാമി പ്രസാദ് മൗര്യ.തുളസീദാസ് രചിച്ച ‘രാമചരിതമാനസ’ത്തിനെതിരായ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് തന്നെ ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ക്കെതിരെ പ്രതികരണവുമായി പ്രസാദ് മൗര്യ രംഗത്തെത്തിയത്.
പ്രസാദ് മൗര്യയുടെ വാക്കുകള്‍ ഇങ്ങനെ:
എന്റെ കഴുത്തും നാക്കും അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ സന്യാസിമാരോ ഒരു പ്രത്യേക ജാതിയില്‍ നിന്നുള്ളവരോ ആയിരുന്നു. മറ്റേതെങ്കിലും മതത്തില്‍പ്പെട്ടയാളില്‍ നിന്ന് ഇതേ ഭീഷണിയുണ്ടായിരുന്നെങ്കില്‍ അവനെ തീവ്രവാദി എന്ന് അവര്‍ വിളിക്കുമായിരുന്നു. എന്റെ നാക്കും കഴുത്തും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ തീവ്രവാദികളല്ല, മറിച്ച് പിശാചുക്കളും ആരാച്ചാരുമാണ്. അവര്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന മതത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍, അവര്‍ക്ക് അത്തരം കാര്യങ്ങള്‍ പറയാനാവില്ല.
2016ല്‍ ബി എസ് പി ദേശീയ സെക്രടറിയായിരിക്കെ പദവി രാജിവെച്ച് മൗര്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് യോഗി സര്‍കാരില്‍ മന്ത്രിയായിരുന്ന മൗര്യ, നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2022 ജനുവരിയിലാണ് ബിജെപി വിട്ട് സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നത്. യോഗി ആദിത്യനാഥ് സര്‍കാറിനെക്കാള്‍ മികച്ചത് മായാവതിയുടെ ഭരണമാണെന്ന മൗര്യ നടത്തിയ പ്രസ്താവന ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ബിജെപി ബന്ധം അവസാനിപ്പിച്ചത്. യുപിയിലെ പ്രമുഖ ഒബിസി നേതാവായ മൗര്യ വിവാദ പ്രസ്താവനയിലൂടെ മുമ്ബും വാര്‍ത്തകളില്‍ ഇടംപിടിച്ച ആളാണ്.
മുമ്ബ് തുളസീദാസ് രചിച്ച ‘രാമചരിതമാനസ’ത്തിലെ ചില ഭാഗങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളെ ജാതി അടിസ്ഥാനത്തില്‍ അധിക്ഷേപിക്കുന്നതാണെന്നും അതിനാല്‍ ഗ്രന്ഥം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മൗര്യ രംഗത്തുവന്നിരുന്നു. പ്രസാദ് മൗര്യയുടെ ഈ പ്രസ്താവന വലിയ വിവാദം ഉണ്ടാക്കുകയും ചെയ്തു.
ജാതി, വര്‍ണം, വര്‍ഗം എന്നിവ അടിസ്ഥാനമാക്കി ഏതെങ്കിലുമൊരു വിഭാഗത്തിന് അവഹേളനമായി തോന്നിയാല്‍ ആ കൃതി ധര്‍മമല്ല അധര്‍മമാണെന്നും മൗര്യ പറഞ്ഞു. ‘രാമചരിതമാനസ’ത്തിനെതിരായ പരാമര്‍ശത്തില്‍ മൗര്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.