കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു സമയം നീട്ടി ചോദിക്കാനൊരുങ്ങി പ്രോസിക്യൂഷന്‍. അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനു രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് വീണ്ടും സമയം നീട്ടി ചോദിക്കുന്നത്. കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ കാര്‍ഡ് മൂന്നു പ്രാവശ്യം തുറന്നു നോക്കി എന്നു വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നത്.
നേരത്തെ സമയം തേടിയപ്പോള്‍ ഇനി സമയം നീട്ടി നല്‍കില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയായിരുന്നു ഈ മാസം 15 വരെ സമയം അനുവദിച്ചത്. അതുകൊണ്ടു തന്നെ വീണ്ടും സമയം നീട്ടി നല്‍കാനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. അതേസമയം, ആരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്, ഇരയ്ക്ക് അത് ഏതെല്ലാം വിധത്തില്‍ ദോഷകരമാകും, കേസിനെ ഇത് എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാനായാല്‍ കോടതി സമയം നീട്ടിക്കൊടുക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം ഇന്നലെയാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചത്. ഇത് ഇന്നു വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മൂന്നു തവണ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍ എന്നു പറയുന്നു. മൂന്നു കോടതികളില്‍ കാര്‍ഡ് സൂക്ഷിച്ചിരുന്ന സമയത്തു ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേട്ട് കോടതി, വിചാരണക്കോടതി, എറണാകുളം ജില്ലാ കോടതി എന്നിവിടങ്ങളില്‍ സൂക്ഷിക്കുന്ന സമയത്താണ് കാര്‍ഡ് തുറന്നു പരിശോധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
എറണാകുളം ജില്ലാ കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക അനുമതി ഇല്ലാതെയാണ് കാര്‍ഡ് തുറന്നത് എന്നാണ് കണ്ടെത്തല്‍. ഓരോ തവണയും കാര്‍ഡ് തുറക്കുമ്പോള്‍ അതു രേഖപ്പെടുത്തണം എന്നിരിക്കെ രേഖകളുടെ പിന്‍ബലമില്ലാതെ തുറന്നതാണ് സംശയം സൃഷ്ടിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നു കാണിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേസ് ഇന്നു പരിഗണിക്കരുതെന്ന അഭ്യര്‍ഥന അഭിഭാഷകര്‍ മുന്നോട്ടു വച്ചിരുന്നു. ഫൊറന്‍സിക് ഫലം വന്ന സാഹചര്യത്തില്‍ അതു കൂടി കണക്കിലെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഫൊറന്‍സിക് ഫലം ഏതു രീതിയിലാണ് കേസിനെ ബാധിക്കുന്നത് എന്നു ചോദിച്ച കോടതി, ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉത്തരാവാദിത്തത്തോടെ വേണം എന്നു നിര്‍ദേശിച്ചിരുന്നു.