തെന്നിന്ത്യയിലെമ്ബാടും ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഈയിടെ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അദ്ദേഹം അരങ്ങേറിയിരുന്നു.
ഇപ്പോഴിതാ താൻ മലയാളത്തിലേക്കും ഉടൻ സംഗീത സംവിധായകനായെത്തും എന്നറിയിച്ചിരിക്കുകയാണ് അനിരുദ്ധ്.
സംഗീത പരിപാടിയായ ഹുക്കും വേള്‍ഡ് ടൂറിന്റെ ഭാഗമായി ദുബായില്‍ എത്തിയപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മലയാള പ്രവേശനത്തേക്കുറിച്ച് അനിരുദ്ധ് തുറന്നുപറഞ്ഞത്. ഫെബ്രുവരി പത്തുമുതലാണ് പര്യടനം ആരംഭിക്കുന്നത്.
2024-ല്‍ ചിത്രീകരണം ആരംഭിക്കുന്ന മലയാളചിത്രത്തിനുവേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. മലയാളത്തിനുപുറമേ മറ്റൊരു ഭാഷയിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. അതൊരു വലിയ പാൻ ഇന്ത്യൻ ചിത്രമായിരിക്കും. ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളും സംവിധായകനുമാണ് അതിന് പിന്നിലുള്ളത്. അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്ന് അനിരുദ്ധ് പറഞ്ഞു.
സംഗീത സംവിധായകനായി ആദ്യമാണെങ്കിലും ഗായകനായി രണ്ട് മലയാളചിത്രങ്ങളില്‍ അനിരുദ്ധ് എത്തിയിട്ടുണ്ട്. പ്രേമത്തിലെ റോക്കാൻ കുത്ത് ആയിരുന്നു ആദ്യഗാനം. ഈയിടെ ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലെ പണ്ടേ പണ്ടേ എന്ന ഗാനവും അനിരുദ്ധ് ആലപിച്ചു. രണ്ടുഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് അനിരുദ്ധിന്റെ സംഗീതസംവിധാനത്തില്‍ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയൻ, ജൂനിയര്‍ എൻ.ടി.ആര്‍ നായകനാവുന്ന തെലുങ്ക് ചിത്രം ദേവര: പാര്‍ട്ട് 1 എന്നിവയാണ് അനിരുദ്ധിന്റേതായി വരാനിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങള്‍.