ന്യൂഡല്‍ഹി: മണിപ്പൂരിന് പിന്നാലെ ഹരിയാനയിലെ വര്‍ഗീയ കലാപത്തിലും അടിയന്തരമായി ഇടപെട്ട സുപ്രീംകോടതി, നിയമവാഴ്‌ച ഉറപ്പാക്കാൻ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി.
ഡല്‍ഹിയിലും അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കലാപം പടരാതെ നോക്കണം. ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗവും അക്രമങ്ങളും ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാരുകളും പൊലീസും ഉറപ്പാക്കണം.
ഹരിയാനയിലെ നൂഹിലും, ഗുരുഗ്രാമിലുമുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയും ബജ്രംഗ് ദളും ഡല്‍ഹിയില്‍ ഉള്‍പ്പെടെ 23 റാലികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഷഹീൻ അബ്ദുള്ള എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്നലെ പ്രത്യേക സിറ്റിംഗില്‍ പരിഗണിച്ചത്. റാലികള്‍ സുപ്രീംകോടതി വിലക്കിയില്ല.
ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുന്നില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സിറ്റിംഗിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വ്യാപക അക്രമങ്ങള്‍ നടന്ന ഹരിയാനയിലെ ഗുരുഗ്രാം രാജ്യ തലസ്ഥാനമേഖലയിലാണ്.
വിദ്വേഷ പ്രസംഗങ്ങള്‍ അന്തരീക്ഷത്തെ മോശമാക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശം നിലവിലുണ്ട്. മതം നോക്കാതെയും പരാതിക്ക് കാത്തിരിക്കാതെയും സ്വമേധയാ കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള കര്‍ശന നിര്‍ദേശം. ഇത് നടപ്പാക്കാൻ അധികാരികള്‍ ബാദ്ധ്യസ്ഥരാണ്. നടപടി സ്വീകരിക്കാമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഉറപ്പുനല്‍കി. വിഷയം നാളെ വീണ്ടും പരിഗണിക്കും. ഹരിയാനയിലെ മഹാപഞ്ചായത്തിനെയും കോടതി വിലക്കിയില്ല.
അധികസേന, സി.സി ടിവി
വേണ്ടതെല്ലാം ചെയ്യണം
വിദ്വേഷ പ്രസംഗവും സംഘര്‍ഷവുമുണ്ടാകരുത്. ഇക്കാര്യം ഡല്‍ഹി പൊലീസും, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും ഉറപ്പാക്കണം
റാലി കടന്നുപോകുന്ന വഴിയില്‍ സംഘര്‍ഷ സാദ്ധ്യതാ മേഖലകളുണ്ടെങ്കില്‍ അധിക പൊലീസിനെയും കേന്ദ്രസേനയെയും നിയോഗിക്കണം
സംഘര്‍ഷ സാദ്ധ്യതാ മേഖലകളില്‍ കൂടി റാലി കടന്നുപോകുമ്ബോള്‍ വീഡിയോയില്‍ പകര്‍ത്തണം. സി.സി ടിവികളും സ്ഥാപിക്കണം
നിയമവാഴ്ച് പുലരണം. ക്രമസമാധാനം അടിസ്ഥാനപരമായി പൊലീസ് സംവിധാനവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുൻകരുതല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനും നിര്‍ദ്ദേശം
6 മരണം, 116 പേര്‍
അറസ്റ്റില്‍
ഹരിയാനയിലെ നൂഹില്‍ തുടങ്ങി ഡല്‍ഹി അതിര്‍ത്തിയിലെ ഗുരുഗ്രാം വരെ വ്യാപിച്ച കലാപത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ഹോം ഗാര്‍ഡുകളും പള്ളി ഇമാം ഉള്‍പ്പെടെ നാല് സിവിലിയൻമാരും. വി.എച്ച്.പി ഘോഷയാത്രയ്‌ക്കു നേരെയുണ്ടായ ആക്രമണമാണ് കലാപത്തിലേക്ക് വളര്‍ന്നത്. 116പേര്‍ അറസ്റ്റിലായി. ഗുരുഗ്രാം അഞ്ജുമൻ പള്ളി ആക്രമിച്ച എട്ട് പേരും ഇതില്‍പ്പെടുന്നു.