ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്ബനികളുടെ ഓഹരി വിലയിടിവില്‍ നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
അതേസമയം സാഹചര്യം നേരിടാന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പ്രാപ്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സമിതി സംബന്ധിച്ച് കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ബുധനാഴ്ചക്കകം നല്‍കണമെന്നും വെള്ളിയാഴ്ച വീണ്ടും കേസ് കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശമെന്ന നിലക്ക് ഒരു സമിതിയുണ്ടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു.
രാജ്യത്ത് നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ക്ക് മേല്‍ നിരീക്ഷണം വേണമെന്ന ബോധപൂര്‍വമല്ലാത്ത ഒരു സന്ദേശം അതുവഴി രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്കുമുണ്ടായാല്‍ പണത്തിന്റെ ഒഴുക്കിനെ ദോഷകരമായി ബാധിക്കുമെന്നും മേത്ത ഓര്‍മിപ്പിച്ചു. അതിനാല്‍ സമിതിയുടെ നിയന്ത്രണം, അംഗങ്ങള്‍ എന്നിവ സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ തങ്ങളെ അനുവദിക്കണം. ഇക്കാര്യം തുറന്ന കോടതിയില്‍ ചര്‍ച്ചയാകുന്നത് അനുചിതമാണെന്നും അതിനാല്‍ മുദ്രവെച്ച കവറില്‍ സമിതി അംഗങ്ങളുടെ പേരുകള്‍ സമര്‍പ്പിക്കാമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ചിനോട് മേത്ത പറഞ്ഞു.
അദാനിയുടെ ഓഹരിവില ഇടിയാന്‍ കാരണമായ അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഗൗതം അദാനിക്കെതിരെ ആരോപണങ്ങളുയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് റിട്ട: സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അഡ്വ. വിശാല്‍ തിവാരിയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സണെതിരെ അന്വേഷണമാവശ്യപ്പെട്ട് അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയുമാണ് ഹരജികള്‍ സമര്‍പ്പിച്ചത്.