ധര്‍മശാല: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിപ്പിക്കാനിരിക്കെ വിമതശല്യത്തില്‍ വലഞ്ഞ് ബി.ജെ.പിയ.
15ഓളം വിമതരാണ് ഇത്തവണ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാരാണ്. സംസ്ഥാന ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, ഇവരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് പാര്‍ട്ടി നേതാക്കള്‍.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സ്വന്തം സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. അതിനാല്‍, ഭരണം നിലനിര്‍ത്തല്‍ ബി.ജെ.പിയെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. എന്നാല്‍, നദ്ദയ്ക്കും പരിഹരിക്കാനാകാത്ത തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്.
തിരശ്ശീലയ്ക്കു പിന്നില്‍ ധുമല്‍?
പുതുമുഖങ്ങള്‍ക്കാണ് ഇത്തവണ ബി.ജെ.പി കൂടുതലും അവസരം നല്‍കിയത്. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ അടക്കം 11 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളും ഉള്‍പ്പോരും ഉടലെടുത്തിരുന്നു. ഒടുവിലാണ് ടിക്കറ്റ് നിഷേധിക്കപ്പെട്ട 13 ബി.ജെ.പി വിമതര്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പ്രേംകുമാര്‍ ധുമലിനു സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് പാളയത്തില്‍ പടയുമായി നേതാക്കള്‍ രംഗത്തെത്തിയത്. മത്സരരംഗത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായുണ്ടാകുമെന്ന് ധുമല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിമതനീക്കത്തിനു പിന്നില്‍ ചരടുവലിക്കുന്നത് ധുമലാണെന്ന് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നുണ്ട്.
മുന്‍ പാര്‍ലമെന്റ് അംഗം മഹേശ്വര്‍ സിങ്ങും മകന്‍ ഹിതേശ്വര്‍ സിങ്ങുമാണ് വിമതശബ്ദവുമായി ആദ്യം രംഗത്തെത്തിയത്. മഹേശ്വര്‍ കുളുവിലും ഹിതേശ്വര്‍ തൊട്ടടുത്തുള്ള ബഞ്ചാറിലും സ്വതന്ത്രരായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ രാം സിങ്ങും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ധര്‍മശാല ജില്ലാ ബി.ജെ.പി എസ്.ടി മോര്‍ച്ച പ്രസിഡന്റ് വിപിന്‍ നെഹ്‌റിയയാണ് മറ്റൊരു പ്രമുഖ വിമതന്‍. ധര്‍മശാലയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാകേഷ് ചൗധരിക്കെതിരെയാണ് മത്സരിക്കുന്നത്. ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റ് അനില്‍ ചൗധരിയും മത്സരരംഗത്തുണ്ട്.
കംഗ്രയില്‍ ബി.ജെ.പിയുടെ ജില്ലാ പഞ്ചായത്ത് അംഗമായ കുല്‍ബാഷ് ചൗധരിയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഫത്തെഹ്പൂരില്‍ വിമതനായി മത്സരിക്കുന്നത് മുന്‍ രാജ്യസഭാംഗം കിര്‍പാല്‍ സിങ് പാര്‍മര്‍ ആണ്.
68 മണ്ഡലങ്ങളാണ് ഹിമാചല്‍പ്രദേശിലുള്ളത്. ബി.ജെ.പി എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കൂടുതലും ഒരു ലക്ഷത്തിന് താഴെ വോട്ടര്‍മാരുള്ള ചെറു മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ വോട്ട്ബാങ്കിലെ ചെറിയ വിള്ളല്‍ പോലും ഫലത്തെ ബാധിക്കുമെന്നുറപ്പാണ്.
കോണ്‍ഗ്രസിനും വിമതഭീഷണി
കോണ്‍ഗ്രസും വിമതഭീഷണി നേരിടുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഭുവനേശ്വര്‍ ഗൗര്‍ അടക്കമുള്ള നേതാക്കളാണ് വിമതരായി മത്സരരംഗത്തുള്ളത്. മണാലിയിലാണ് ഗൗര്‍ വിമതനായി പോരിനിറങ്ങുന്നത്. മുന്‍ ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുല്‍ദീപ് കുമാര്‍ ചിന്ത്പുര്‍ണിയിലും സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
630 പേരാണ് ഇത്തവണ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. നവംബര്‍ 12നാണ് വോട്ടെടുപ്പ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും പുറമെ എ.എ.പിയും മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായത് ഗുണമാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നുണ്ട്.