പാലക്കാട്: സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്നു പരാതി.
കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണു കുടുംബാംഗങ്ങളുടെ പരാതി.
ആവാസിന്റെ അമ്മ പുഷ്പയും ജയരാജിന്റെ അമ്മ ദൈവാനിയുമാണു പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്നു കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും നോര്‍ത്ത് സ്‌റ്റേഷനിലും പരിശോധന നടത്തി.
ഓഗസ്റ്റ് 16നാണ് ആവാസിനെയും ജയരാജിനെയും ചോദ്യം ചെയ്യാനായി പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ഉണ്ടോയെന്നു പരിശോധിക്കാനാണു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ഇരുവരെയും പ്രത്യേക അന്വേഷണ സംഘം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.
സി പി എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാന്‍ ഓഗസ്റ്റ് 14 രാത്രിയാണു കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ഷാജഹാനെ ഒരു സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.
സംഭവത്തില്‍ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞിരുന്നു.
അറസ്റ്റിലായ എട്ടുപേരും ബി ജെ പി-ആര്‍ എസ് എസ് അനുഭാവികളെന്നാണു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം രാഷ്ട്രീയവിരോധം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.