ന്യൂഡല്‍ഹി: വേശ്യാവൃത്തിക്ക് വഴങ്ങാത്തതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റായ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
പൗരിഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹമാണ് ചില്ല കനാലില്‍ നിന്നും കണ്ടെത്തിയത്.
സംഭവത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യന്റെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയേയും റിസോര്‍ട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. റിസോര്‍ട്ട് ഉടമയെ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ റിസോര്‍ട്ട് പൊളിച്ച് നീക്കി.
വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി അറസ്റ്റിലായവര്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകന് പങ്കുണ്ടെന്ന വിവരം പുറത്ത് വന്നതോടെ രാഷ്ട്രീയ പ്രാധാന്യവും നേടി. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് ആണ് അങ്കിതയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണമുണ്ട്. എന്നാല്‍ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.