തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്നും ഘടകകക്ഷികളുമായി ആലോചിച്ച് എടുത്ത നിലപാടെന്നും വി ഡി സതീശന്‍. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു. എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാള്‍ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് നേതാക്കളോട് ആശയവിനിമയം നടത്തിയിട്ടാണു നിലപാടു പറഞ്ഞതെന്ന് സതീശന്‍ വിശദീകരിച്ചു. ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രത്തില്‍ വീഴില്ല. സുപ്രീം കോടതി വിധിയാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്. ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവര്‍ണറുടെ നടപടികളോടു പ്രതിപക്ഷത്തിനു യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്കു തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും ബാധകമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
മന്ത്രിസഭയില്‍നിന്ന് മന്ത്രിസഭാ അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട് എന്നു പറഞ്ഞപ്പോള്‍ ഗവര്‍ണര്‍ക്ക് ഒരു തരത്തിലുള്ള അധികാരവും ഇല്ലെന്നാണ് പ്രതിപക്ഷം അന്നു പറഞ്ഞത്. ഇപ്പോള്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ചു നടന്ന വിസി നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. സുപ്രീം കോടതിയിലെ കേസില്‍ ഗവര്‍ണറും സര്‍വകലാശാലയും സര്‍ക്കാരും എല്ലാം ഒരു പക്ഷത്തായിരുന്നു. ഈ വിധി ഗവര്‍ണര്‍ക്കും സര്‍ക്കാരിനും സര്‍വകലാശാല വിസിക്കും എതിരായതാണ്. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും യുജിസി മാനദണ്ഡം ലംഘിച്ചാണ് നിയമനം നടത്തുന്നതെന്ന് മുന്‍പുതന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിയ കാര്യമാണ്. ഇത് സുപ്രീം കോടതി അടിവരയിടുകയായിരുന്നു.
ലീഗ് കടുത്ത അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെ വി ഡി സതീശനെ തള്ളി കെ മുരളീധരനും രംഗത്തെത്തി. ഗവര്‍ണര്‍ മഹാരാജാവാണോ എന്ന് മുരളീധരന്‍ ചോദിച്ചു. കോണഗ്രസിന്റെ ദേശീയനയമെന്ന് വ്യക്തമാക്കിയാണ് കെ മുരളീധരന്‍ സതീശനെയും സുധാകരനെയും തള്ളിപ്പറഞ്ഞത്. ഇതോടെ ഗവര്‍ണറുടെ വിസിമാര്‍ക്കെതിരായ നടപടിയില്‍ യുഡിഎഫിന് ഒന്നിച്ച് നീങ്ങാനാകില്ലെന്ന് വ്യക്തമായി. രാഷ്ട്രീയ സാഹചര്യം മുതലെടുക്കാമെന്ന സതീശന്റെയും സുധാകരന്റെയും നീക്കം പാളി. ലീഗാകട്ടെ സിപിഎമ്മുമായി കുറെക്കൂടി അടുക്കാനുള്ള സാാഹചര്യമാക്കി ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോരിനെ മാറ്റുകയുമാണ്.
അതേസമയം മാധ്യമവിലക്കില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം നല്‍കി. ഒരു ചാനലുകളേയും വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിലക്കിയിട്ടില്ല. അഭിമുഖത്തിന് ഇ മെയിലിലൂടെ സമയം ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിക്കുകയാണ് ചെയ്തത്. ഇതിനെ ചിലര്‍ വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ അറിയിച്ചു. തെറ്റായ വാര്‍ത്ത തിരുത്താന്‍ ആവശ്യപ്പെട്ടിട്ടിട്ടും തയ്യാറാകാത്ത മാധ്യമങ്ങളെയാണ് വിലക്കിയതെന്നായിരുന്നു ഇന്നലെ ഗവര്‍ണറുടെ പ്രതികരണം. ഇത് വിവാദമായതോടെയാണ് ഗവര്‍ണര്‍ വീണ്ടും വിശദീകരണക്കുറിപ്പുമായി രംഗത്ത് എത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഇന്നലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്.
‘വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?’; ഘടകകക്ഷികളുമായി ആലോചിച്ച് എടുത്ത തീരുമാനം; ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍
Date: