യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. 27-ാം തീയതി മുതൽ അടുത്ത മാസം മൂന്നുവരെ അന്വേഷണ സംഘത്തിന് മുമ്പിൽ വിജയ് ബാബു ഹാജരാകണം. രാവിലെ ഒമ്പതു മുതൽ ആറുവരെ ചോദ്യം ചെയ്യുകയുമാകാം, കേരളം വിട്ട് പോകരുത്, നടിയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റ് അനിവാര്യമെങ്കിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ വിജയ് ബാബു ദൈവത്തിന് നന്ദിയെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ വിദേശത്തേക്ക് കടന്ന വിജയ് ബാബു ഫേസ് ബുക്ക് ലൈവ് വീഡിയോയിലെത്തി പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിലും പോലീസ് കേസെടുക്കുകയുണ്ടായി. വിദേശത്ത് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഈ മാസമാണ് കൊച്ചിയിൽ വിജയ് ബാബു മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം അന്ന് നടനെ ചോദ്യം ചെയ്തത്.