മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസുമായി ബന്ധപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെ മുരളീധരന്‍ എംപി എന്നിവരാണ് സിപിഎമ്മിനെയും എം വി ഗോവിന്ദനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ട കെ സുധാരകരനും എംവി ഗോവിന്ദന്റെ ആരോപണങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
കെ സുധാകരനും പങ്കുണ്ടെന്ന രീതിയില്‍ എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയുമാണ് എം വി ഗോവിന്ദൻ. പോലീസിന് കൊടുത്ത മൊഴിയിലോ മജിസ്‌ട്രേറ്റിനു കൊടുത്ത 164 ലോ പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് തന്നെ ഇങ്ങനെ ഒരു മൊഴി ഇല്ല എന്നൊരു സാഹചര്യമുണ്ടായിരിക്കുന്നു.
ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ ഇരിക്കുന്ന സ്ഥലത്തിന്റെ മാന്യത കൂടി പാലിക്കണമെന്ന് പറയണമെന്നുണ്ട്, എന്നാല്‍ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കള്‍ ഇപ്പോള്‍ കാണിക്കുന്നതും എന്ന പരാമര്‍ശത്തോടെ കെ സുധാകരന്‍ തന്നെയാണ് ആദ്യം എം വി ഗോവിന്ദന് എതിരെ രംഗത്തെത്തിയത്. സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ് എന്ന് വ്യക്തമാക്കിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കള്‍ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
പിന്നാലെ, മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകന് എതിരായ പരാമര്‍ശങ്ങളില്‍ സിപിഎമ്മിനെയും എം വി ഗോവിന്ദനെയും ദേശാഭിമാനിയെയും വിമര്‍ശിച്ച് രംഗത്തെത്തി. 75 വയസ് പ്രായമുള്ള കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവ് കെ സുധാകരനെതിരായുള്ള ഗുരുതരമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കെതിരായും അതാവര്‍ത്തിച്ച എം വി ഗോവിന്ദനെതിരായും കേസ് എടുക്കണെമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇതിനു തയാറായില്ലെങ്കില്‍ നിയമപരമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഹീനമായിട്ടാണ് പരിണിത പ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിനെ വ്യാജ കേസില്‍ കുടുക്കാൻ സിപിഎം ശ്രമിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ഹീനമായ മാര്‍ഗങ്ങളും ഗൂഢാലോചനകളും നടത്തി ആരെയും അപകീര്‍ത്തി പെടുത്തുമെന്നും സി പി എം സൈബര്‍ ഗുണ്ടകള്‍ നടത്തുന്ന ആക്രമണത്തിന് തുല്യമായ ‘ബിലോ ദ ബെല്‍റ്റ് ഹിറ്റ്’ ആണ് പാര്‍ട്ടി സെക്രട്ടറി നടത്തിയിരിക്കുന്നത്
ദേശാഭിമാനി വാര്‍ത്തയും അതേറ്റു പിടിച്ച എം വി ഗോവിന്ദന്റെ പരാമര്‍ശവും കേരള രാഷ്ട്രീയത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളില്‍ ഒന്നാണ്. ഹീനമായ മാര്‍ഗങ്ങളും ഗൂഢാലോചനകളും നടത്തി ആരെയും അപകീര്‍ത്തി പെടുത്തുമെന്നും സി പി എം സൈബര്‍ ഗുണ്ടകള്‍ നടത്തുന്ന ആക്രമണത്തിന് തുല്യമായ ‘ബിലോ ദ ബെല്‍റ്റ് ഹിറ്റ്’ ആണ് പാര്‍ട്ടി സെക്രട്ടറി നടത്തിയിരിക്കുന്നത്‌എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ആ പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്ന് അവരുടെ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ക്രിമിനല്‍ കുറ്റമാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും അടിയന്തിരമായി പോലീസ് നടപടികള്‍ സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. എസ് എഫ് ഐക്കാരോട് ജനങ്ങളെ ഇങ്ങനെചിരിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു.
അതെസമയം, അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദൻ നടത്തിയ പരാമര്‍ശത്തിന് എതിരെ കേസ് എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. എംവി ഗോവിന്ദന്റെ പരാമര്‍ശത്തിന് എതിരെ കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാന്‍ സിപിഎം ഏതു ഹീനമാര്‍ഗവും ഉപയോഗിക്കുന്നു എന്നതിന് ഉദാഹരണമാണ് ആരോപണമെന്ന് കെ മുരളീധരന്‍ എംപി ആരോപിച്ചു. കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് പോക്‌സോ കേസില്‍ ഇപ്പോള്‍ എംവി ഗോവിന്ദന്‍ ആരോപണം ഉന്നയിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിച്ചു കഴിഞ്ഞാല്‍ ഏതു വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഗോവിന്ദന്റെ പ്രസ്താവന. ഗോവിന്ദന്‍ എന്ന പേരിന് കൂടെ മാഷ് എന്ന മാന്യമായ പദവി കൂടിയുണ്ട്. ആ പദവിയെ വഷളാക്കരുത്. ഇത് വൃത്തികെട്ട സംസ്‌കാരമാണ്. ആരോപണം ഉന്നയിച്ച ഗോവിന്ദനെതിരെ നിയമനടപടി പാര്‍ട്ടിയും കെ സുധാകരനും സ്വീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുമ്ബോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും വിഷയത്തില്‍ പ്രതികരിച്ചു. അദ്ദേഹത്തെ മാഷ് എന്ന് വിശേഷിപ്പിക്കാന്‍ തന്നെ എനിക്ക് ലജ്ജ തോന്നുന്നു. ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കുമെന്നും കെ. സുധാകരന്‍ ചോദിച്ചു.കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.