ഇസ്ലാമാബാദ്: സമീപകാലത്തൊന്നും പാകിസ്താനില്‍ ഇങ്ങനെയൊരു വെള്ളപ്പൊക്കമുണ്ടായതായി ആരും ഓര്‍ക്കുന്നില്ല.
2010ലുണ്ടായ വെള്ളപ്പൊക്കത്തെക്കാള്‍ വലിയ ദുരിതമാണ് ജനങ്ങള്‍ നേരിടുന്നത്. അന്നത്തെ വെള്ളപ്പൊക്കം 20മില്യണ്‍ ആളുകളെ ബാധിച്ചിരുന്നു. 2000 ത്തോളം ആളുകള്‍ വെള്ളപ്പൊക്ക കെടുതികളില്‍ പെട്ട് മരിക്കുകയും ചെയ്തു. ഇത്തവണത്തെ വെള്ളപ്പൊക്കം രാജ്യത്തെ ആകെ ജനസംഖ്യയുടെ 15ശതമാനം ആളുകളെ അതായത് 33 മില്യണെ ബാധിച്ചതായാണ് പാകിസ്താനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.
വെള്ളപ്പൊക്കത്തില്‍ പെട്ട് ആഗസ്റ്റ് 27 വരെയുള്ള കണക്കനുസരിച്ച് 1041 പേര്‍ മരിച്ചു. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. ജനങ്ങളുടെ ദുരിതമകറ്റാന്‍ കൂടുതല്‍ അന്താരാഷ്ട്ര സഹായം തേടിയിരിക്കയാണ് പാകിസ്താന്. നിലവില്‍ യു.എസ്, യു.കെ, യു.എ.ഇ രാജ്യങ്ങള്‍ സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സാമ്ബത്തിക സഹായം അനിവാര്യമാണെന്നാണ് പാക് ആഭ്യന്തരമന്ത്രാലയം പറയുന്നത്. ജനങ്ങളുടെ സുരക്ഷക്കായി കഴിവിെന്റ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
എല്ലാവര്‍ഷവും പാകിസ്താനില്‍ മണ്‍സൂണ്‍ കാലത്ത് ജനം ദുരിതമനുഭവിക്കാറുണ്ട്. സാധാരണ ജൂലൈ മുതലാണ് രാജ്യത്ത് മഴ ശക്തമാകുന്നത്. എന്നാല്‍ ഇക്കുറി ജൂണ്‍ മുതലേ ശക്തമായ മഴയുണ്ടായി. ഇതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രം നൂറുകണക്കിനാളുകള്‍ മരിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ 26 വരെ മാത്രം രാജ്യത്ത് 176.8 മില്ലീമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. തെക്കന്‍ മേഖലയായ സിന്ധ് ആണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി അനുഭവിച്ചത്. ഇവിടെ ഈ മാസം മാത്രം 442.5 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.