ന്യൂഡല്‍ഹി: മനുഷ്യത്വപരമായ സഹായങ്ങളെ ഉപരോധങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള യു.എന്‍ പ്രമേയത്തിന്മേല്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നതിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.പി.
ശശി തരൂര്‍.
ഇന്ത്യയുടെ നിലപാടിനോടുള്ള തന്റെ പൂര്‍ണയോജിപ്പ് സാമൂഹികമാധ്യമത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു. യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിര കംബോജ് പ്രസ്‌താവനയില്‍ പറഞ്ഞതു സ്‌ഥിരീകരിക്കാന്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് തെളിവുകള്‍ക്കായി നോക്കേണ്ടതില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രമേയത്തിനു പിന്നിലെ മാനുഷിക ആശങ്കകള്‍ മനസിലാക്കുമ്ബോള്‍, വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ച ഇന്ത്യയുടെ നിലപാടിനോടു ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. രുചിര കംബോജിന്റെ വാക്കുകള്‍ സാധൂകരിക്കാന്‍ തെളിവുകള്‍ക്കായി നമ്മള്‍ അതിര്‍ത്തിക്കപ്പുറത്തേക്കു നോക്കേണ്ടതില്ല. വെല്‍ ഡണ്‍- തരൂര്‍ ട്വീറ്റ് ചെയ്‌തു.
കരട് പ്രമേയം യു.എസും അയര്‍ലന്‍ഡുമാണ് അവതരിപ്പിച്ചത്. 15 അംഗ കൗണ്‍സിലിലെ 14 അംഗങ്ങള്‍ ഇത് അംഗീകരിച്ചു. പാകിസ്‌താന്‍ ആസ്‌ഥാനമായ ലഷ്‌കര്‍-ഇ-തൊയ്‌ബ, ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ആശങ്കയ്‌ക്കുള്ള വ്യക്‌തമായ തെളിവാണെന്നാണ് വോട്ടെടുപ്പിന്റെ വിശദീക രണത്തില്‍ യു.എന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞത്. ഉപരോധത്തില്‍നിന്നു രക്ഷപ്പെടാന്‍ മനുഷ്യത്വ സംഘടനകളായും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളായും സ്വയം പുനര്‍ജനിക്കപ്പെടുന്ന നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ ഉദാഹരണങ്ങള്‍ നമ്മുടെ അയല്‍പക്കത്തുണ്ട്. ഈ സംഘടനകള്‍ ഫണ്ട് സ്വരൂപിക്കാനും പോരാളികളെ റിക്രൂട്ട് ചെയ്യാനും മാനുഷിക സഹായത്തിന്റെ കുട ഉപയോഗിക്കുന്നു. യു.എന്‍. രക്ഷാസമിതിയില്‍ പ്രമേയം 1267 പ്രകാരം നിരോധിച്ചിട്ടുള്ള ഗ്രൂപ്പുകള്‍ക്ക് മാനുഷിക സഹായം നല്‍കുമ്ബോള്‍ ജാഗ്രത വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
നിലവിലുള്ളതും ഭാവിയിലുണ്ടാകുന്നതുമായ എല്ലാ യു.എന്‍. ഉപരോധ വ്യവസ്‌ഥകളില്‍നിന്നും മാനുഷിക സഹായത്തെ ഒഴിവാക്കുന്ന പ്രമേയം രക്ഷാസമിതി അംഗീകരിച്ചു. അനുകൂലമായി 14 വോട്ട്, എതിര്‍ത്ത് പൂജ്യം, ഒന്ന് ഹാജരാകാതെ എന്നിങ്ങനെ കരട് പ്രമേയം അംഗീകരിച്ചു.