ചെന്നൈ : കോയമ്ബത്തൂരിലെ തുടിയലൂരില്‍ റോഡരികില്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈപ്പത്തിയെ ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നിര്‍ണായക തെളിവുകള്‍.
സംഭവം നടന്നത് ഒരാഴ്ച മുന്‍പ്. ബ്യൂട്ടീഷനെ ആസൂത്രിതമായി കൊലപ്പെടുത്തി 12 കഷണങ്ങളായി മുറിച്ച ശേഷം കോയമ്ബത്തൂരിലെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു.
ഈ കേസില്‍ മുന്‍ കാമുകി ഉള്‍പ്പെടെ മൂന്നുപേരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന ഈറോഡ് സ്വദേശിയായ ആര്‍.പ്രഭു(28)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രഭുവിന്റെ മുന്‍കാമുകി ആര്‍.കവിത(39), സുഹൃത്തുക്കളായ അമുല്‍ ദിവാകര്‍ (34), കാര്‍ത്തിക് (28) എന്നിവരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 15 ന് തുടിയലൂരില്‍ കോയമ്ബത്തൂര്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ചോരയില്‍ കുതിര്‍ന്ന പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ബാഗില്‍ മുറിച്ചുമാറ്റിയ നിലയില്‍ കൈപ്പത്തി കണ്ടതോടെ പൊലീസില്‍ വിവരമറിയിച്ചു. കോയമ്ബത്തൂരിലും പരിസരങ്ങളില്‍നിന്നും കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രഭുവിലേക്കെത്തിയത്.
സെപ്റ്റംബര്‍ 14ന് ഈറോഡ് സ്വദേശിയായ യുവാവിനെ കാണാതായതായി കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു. പ്രഭുവിനെ അവസാനമായി വിളിച്ചതു കവിതയാണന്നു ഫോണ്‍ രേഖകളില്‍ നിന്നു സ്ഥിരീകരിച്ചു.
കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തിരുപ്പൂരിലെ കിണറ്റില്‍ നിന്നാണു പ്രഭുവിന്റെ തല കണ്ടെത്തിയത്. എട്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് രാപകല്‍ പൊലിസ് നടത്തിയ നീക്കമാണു അതിക്രൂരമായ കൊലപാതകം തെളിയാന്‍ കാരണമായത്.