തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ 295 തസ്തികകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കാന്‍ സി.പി.എം ജില്ല സെക്രട്ടറിയോട് പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്ത് നല്‍കിയെന്നതുസംബന്ധിച്ച വിവാദത്തില്‍ അന്വേഷണസംഘത്തിന് കേസെടുക്കേണ്ടിവരും.
പ്രാഥമികാന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് മുമ്ബാകെ മേയര്‍ നല്‍കിയ മൊഴി ഇതിനു പര്യാപ്തമാണ്. വ്യാജരേഖ ചമച്ചു, അട്ടിമറി നടന്നു എന്നീ കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് മേയറുടെ മൊഴി. വിശദമായി അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാര്‍ശ നല്‍കിയാല്‍ കേസെടുക്കേണ്ടിവരും.
വിഷയത്തില്‍ സി.പി.എം ജില്ല നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കമീഷനെ നിയോഗിച്ചിട്ടില്ല. ധിറുതിപിടിച്ച് അന്വേഷണം വേണ്ടെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം ജില്ല നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം. ക്രൈംബ്രാഞ്ച് അന്വേഷണം നിരീക്ഷിച്ച് ആവശ്യമെങ്കില്‍ മാത്രം അന്വേഷണം മതിയെന്നാണ് സി.പി.എം നിലപാട്. അന്വേഷണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെയും നഗരസഭയിലെ നിയമനങ്ങളിലേക്കും എത്താനുള്ള സാധ്യത കാണുന്നതിനാല്‍ കരുതലോടെയാണ് പാര്‍ട്ടിയുടെ നീക്കം.
കത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്ന തരത്തിലാണ് ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്നാണ് അവരുടെ പക്ഷം. കത്തിന് ഉപയോഗിച്ച ലെറ്റര്‍പാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയതാണെന്നും മൊഴിയിലുണ്ട്. ലെറ്റര്‍ഹെഡും സീലും തന്റേതാണെന്ന് മേയര്‍ സ്ഥിരീകരിച്ചു. ‘ലെറ്റര്‍ഹെഡ് കോര്‍പറേഷനിലെ പല സെക്ഷനുകളില്‍നിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ച ലെറ്റര്‍ഹെഡും ഒപ്പിന്റെ ഭാഗത്തെ സീലുംവെച്ചാണ് കത്ത് തയാറാക്കിയത്. കത്തിന്റെ ഭാഗം എഡിറ്റ് ചെയ്ത് തയാറാക്കിയതാണ്. ഒപ്പ് സ്കാന്‍ ചെയ്ത് കയറ്റിയതാകാ’മെന്നും ആര്യയുടെ മൊഴിയിലുണ്ട്. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ നടന്നതായാണ് മേയറുടെ മൊഴി. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുക്കേണ്ടിവരും.
മേയര്‍ നേരിട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണിത്. പരാതി നല്‍കിയാല്‍ സംശയമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടി വരും. അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി എത്തിയതും സര്‍ക്കാറിന് തിരിച്ചടിയാകും.