ഫോണ്‍ ഉപയോഗിക്കാത്തപ്പോഴും വാട്‌സാപ്പ് കണ്ണും കാതും തുറന്നിരുന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം
ശക്തമാകുന്നു. ഫോണ്‍ വെറുതെ വച്ചാലും ചുറ്റുമുള്ള സംസാരങ്ങള്‍ ഒപ്പിയെടുക്കുമത്രേ. ഇടയ്‌ക്കിടെ സ്ക്രീൻ മിന്നിയണയുന്നത് പ്രത്യേക സെൻസറുകളിലൂടെ മൈക്രോഫോണ്‍ വഴി നമ്മുടെ സംസാരം ചോര്‍ത്തലാണെന്ന് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നു.
കുറേനാള്‍ മുമ്ബ് യു കെയിലെ എൻജിനീയര്‍, താൻ ഉറങ്ങിക്കിടന്നപ്പോള്‍ വാട്‌സാപ്പ് തന്റെ വിവരങ്ങള്‍ ചോര്‍ത്തിയതായി ട്വീറ്റ് ചെയ്തിരുന്നു. വാട്‌സാപ്പ് സുരക്ഷിതമല്ലെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ അന്ന് ആരോപിച്ചു. ഇപ്പോള്‍ കിളിമാനൂരിലെ വീട്ടമ്മയ്ക്കെതിരെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ വാട്‌സാപ്പ് അധികൃതര്‍ സൈബര്‍ പൊലീസിന് നല്‍കാതെ വന്നതോടെയാണ് ആരോപണങ്ങള്‍ കടുക്കുന്നത്.
അശ്ലീലദൃശ്യങ്ങള്‍ ആദ്യം പ്രചരിപ്പിച്ചയാളിന്റെ വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്വകാര്യതയുടെ ലംഘനമാണെന്ന് പറഞ്ഞ് വാട്സാപ്പ് നല്‍കിയില്ല. ‘വിവരങ്ങള്‍ സ്വയം ചോര്‍ത്താം, എന്നാല്‍ തെറ്റ് ചെയ്തവനെ തുറന്നുകാട്ടില്ല’ എന്നാണ് വാട്സാപ്പിനെതിരെയുള്ള ആരോപണം. കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് നോട്ടീസ് നല്‍കി. രാജ്യത്തെ വാട്‌സാപ്പ് പ്രതിനിധിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. നൂറുശതമാനം സ്വകാര്യത (എൻഡ് ടു എൻഡ് എൻക്രിപ്ഷൻ) വാഗ്ദാനം ചെയ്യുമ്ബോഴും വാട്‌സാപ്പ് നമ്മുടെ ചിത്രങ്ങളും മെസേജുകളും ശേഖരിക്കുന്നുണ്ട്. ഇതിലൂടെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കും. സമൂഹമാദ്ധ്യമങ്ങളില്‍ നമുക്ക് രസിക്കുന്ന പരസ്യങ്ങള്‍ വരുത്തി വരുമാനം കൊയ്യുകയും ചെയ്യും.
വാട്‌സാപ്പ്-സര്‍ക്കാര്‍ യുദ്ധം
വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാൻ ആഭ്യന്തര സമിതി രൂപീകരിക്കണമെന്ന് 2021ലെ ഐ ടി നിയമത്തില്‍ കേന്ദ്രം വാട്സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇന്ത്യൻ നിയമം ഭേദഗതി ചെയ്യണമെന്ന് അമേരിക്കൻ കമ്ബനിയായ വാട്സാപ്പ് സുപ്രീം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. സൈബര്‍ കുറ്റങ്ങള്‍ തടയാൻ, വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം പ്രതികരിക്കണമെന്ന നിയമവും വാട്‌സാപ്പ് പാലിക്കുന്നില്ല.
വില്‍ക്കുന്നത് കോടികള്‍ക്ക്
വാട്‌സാപ്പിന് പുറമേ, ഗൂഗിള്‍, ഫെയ്സ് ബുക്ക് തുടങ്ങിയ കമ്ബനികള്‍ക്കും സ്വകാര്യത ഉറപ്പാക്കാനാകുന്നില്ല. ഗൂഗിളും ഫെയ്സ്ബുക്കും ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരസ്പരം വില്‍ക്കുന്നത് കോടികള്‍ക്കാണ്.
ശ്രദ്ധിക്കേണ്ടത്
ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യും മുമ്ബ് പ്രൈവസി പോളിസി വായിക്കുക
ഉപയോഗിക്കാത്തപ്പോള്‍ സെറ്റിംഗ്സില്‍ മൈക്രോഫോണ്‍ ഓഫാക്കുക
സൈബര്‍ ഹെല്പ് ലൈൻ നമ്ബര്‍ 1930