കോഴിക്കോട് | ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഎം സംഘടിപ്പിക്കുന്ന റാലയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്‍ലിം ലീഗ്.
പാര്‍ട്ടി എം പി ഇ ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലീഗിന്റെ നിലപാടിനെ തള്ളി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നു. വരുന്ന ജന്മം പട്ടിയാണെങ്കില്‍ ഇപ്പോഴെ കുരയ്ക്കണോ എന്നായിരുന്നു സുധാകരന്റെ ചോദ്യം. ലീഗ് നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്ത് വന്നു.
ഈ മാസം 11നാണ് സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. ഇതിലേക്ക് ഇതുവരെ തങ്ങളെ പാര്‍ട്ടി ക്ഷണിച്ചിട്ടടില്ലെന്നും എന്നാല്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നുമാണ് ഇ ടി ബഷീര്‍ വ്യക്തമാക്കിയത്. ഫലസ്തീൻ വിഷയത്തില്‍ രാജ്യവ്യാപകമായി ചര്‍ച്ച നടക്കണം. ഓരോ ദിവസവും ലോകത്തെ നടുക്കിയ സംഭവവികാസങ്ങളാണു വായിക്കുന്നത്. വിഷയത്തില്‍ അഭിപ്രായരൂപീകരണം നടക്കണം. അതിനുവേണ്ടിയുള്ള പരിശ്രമം നടക്കേണ്ടതുണ്ട്. വിഷയത്തില്‍ മുസ്‍ലിം ലീഗ് വളരെ വലിയ റാലി കോഴിക്കോട്ട് നടത്തിയിരുന്നു. കക്ഷി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും അതിനെ പ്രകീര്‍ത്തിച്ചു. അതുപോലെയുള്ള നീക്കങ്ങള്‍ ആവശ്യമാണെന്നും ഇ ടി വ്യക്തമാക്കി. ഏക സിവില്‍ കോഡിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ നിലപാടിനെ സിപിഎം സ്വാഗതം ചെയ്തു. ലീഗിനെ തീര്‍ച്ചയായും റാലിയിലേക്ക് ക്ഷണിക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി. ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗിന്റെ പ്രയാസം സിപിഎമ്മിന് ബോധ്യമായിരുന്നു. കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ട് എന്തിനാണ് ഇസ്റാഈല്‍ അനുകൂല നിലപാടിന് വേദിയൊരുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലീഗ് തീരുമാനത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി കെ സുധാകരൻ രംഗത്ത് വന്നു. ലീഗിന്റെ അഭിപ്രായം കേട്ടിട്ടില്ല. സിപിഎമ്മിനൊപ്പം വേദി പങ്കിടേണ്ട എന്നത് യുഡിഎഫ് തീരുമാനമാണെന്നും അത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ജന്മം പട്ടിയാണെങ്കില്‍ ഇപ്പോഴെ കുരയ്ക്കണോ എന്ന കടുത്ത വിമര്‍ശനവും അദ്ദേഹം നടത്തി.