തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തികഞ്ഞ അനിശ്ചിതത്വമാണുള്ളതെന്നും വി.ഡി സതീശന്‍.
പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമായി നടത്താന്‍ മാത്രമാണ് ഇഷ്ടക്കാരെയും പ്രിയപ്പെട്ടവരെയും വൈസ് ചാന്‍സലര്‍മാരാക്കിയത്. പ്രതിപക്ഷം ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിരുന്നു. ആ സമയത്ത് ഗവര്‍ണറും സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങളില്‍ കൂട്ടുനിന്നു. ചെയ്ത തെറ്റ് തിരുത്താനുള്ള ഗവര്‍ണറുടെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
യു.ജി.സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കേറ്റ തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനം. സാങ്കേതിക സര്‍വകലാശാല വി.സി. നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഈ തീരുമാനമെടുത്തതെന്നാണ് മനസിലാക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വി.സി നിയമനത്തില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ വളരെ കൃത്യമാണ്. അക്കാദമിക് വിദഗ്ധരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം, യു.ജി.സി പ്രതിനിധി ഉണ്ടായിരിക്കണം, നിയമനത്തിന് മൂന്ന് മുതല്‍ അഞ്ച് വരെ പേരുകള്‍ ശുപാര്‍ശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡം. എന്നാല്‍ ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി.സി. നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍വകലാശാലയുമായി ബന്ധപ്പെട്ടവരെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം ആവര്‍ത്തിച്ച് ലംഘിച്ചു. നിയമവിരുദ്ധമായി, ഒരാളെ മാത്രം വിസി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത സംഭവങ്ങളുമുണ്ട്. ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലായിരുന്നപ്പോള്‍ നടന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍ തുറന്നുകാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ സന്തുലിതാവസ്ഥയിലാക്കുന്ന കളികളാണ് ഇരു കൂട്ടരും കളിച്ചത്. അന്ന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ഇന്ന് ഗവര്‍ണര്‍ അംഗീകരിച്ചു. നേരം വൈകിയാണെങ്കിലും തെറ്റ് തിരുത്തിയ ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.