ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന മുദ്രാവാക്യവുമായി രാജ്യമാകെ കാടിളക്കി പ്രചാരണവുമായി ഡോ.
ശശി തരൂര്‍. മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചു മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണം സജീവമാക്കി. പല സംസ്ഥാനങ്ങളിലും തരൂരിനു പിന്തുണ കൂടിവരുന്നതും ആരും ഒൗദ്യോഗിക സ്ഥാനാര്ഥിയല്ലെന്നുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനവും പ്രസിഡന്റു തെരഞ്ഞെടുപ്പിലെ മത്സരം കടുപ്പിക്കുന്നുണ്ട്.
മുതിര്‍ന്ന നേതാവായ ഖാര്‍ഗെയും താനും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും സര്‍ക്കാരിനും ബിജെപിക്കെതിരേ പോരാടുന്പോള്‍ പാര്‍ട്ടി ഒരുമിച്ചാണെന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ എല്ലാവരും ഒന്നാണ്. ഇക്കാര്യത്തില്‍ ഖാര്‍ഗെയോട് യോജിക്കുന്നു. തങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. 17-ലെ വോട്ടെടുപ്പ് സഹപ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ്. പാര്‍ട്ടിക്ക് ഏറ്റവും ഫലപ്രദമായി എങ്ങനെ ചെയ്യാമെന്നതിലാണു ശ്രദ്ധ- തരൂര്‍ വിശദീകരിച്ചു.
സമവായത്തിലൂടെ പൊതുസമ്മതനായ അധ്യക്ഷനെ കണ്ടെത്തുന്നതാണു നല്ലതെന്നു തരൂരിനോടു പറഞ്ഞതായും എന്നാല്‍ മത്സരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചതായും ഖാര്‍ഗെ ഞായറാഴ്ച പറഞ്ഞിരുന്നു.
ആര്‍എസ്എസ്-ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടാനാണ് ജി-23 അടക്കം നേതാക്കളെല്ലാം ആഗ്രഹിക്കുന്നതെന്നും പ്രചാരണത്തിനു തുടക്കം കുറിച്ച് വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു. ഇതിനു മറുപടിയായാണു തരൂരിന്റെ ട്വീറ്റ്. ഇപ്പോള്‍ ജി-23 ക്യാന്പ് ഇല്ലെന്നും അവരും തന്നെ പിന്തുണയ്ക്കുകയാണെന്നും ഖാര്‍ഗെ അവകാശപ്പെട്ടു.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന താനും ഖാര്‍ഗെയും തമ്മില്‍ പൊതുസംവാദത്തിനു തയാറാണെന്നു തരൂര്‍ പറഞ്ഞെങ്കിലും ഖാര്‍ഗെ അതിനോട് ഇനിയും പ്രതികരിച്ചിട്ടില്ല.
ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ കണ്ടെത്താന്‍ ഇത്തരത്തില്‍ സംവാദം നടത്താറുണ്ട്. കോണ്‍ഗ്രസ് അംഗങ്ങളുടെ ഹൃദയത്തില്‍ നെഹ്റു-ഗാന്ധി കുടുംബം എന്നും സവിശേഷമായ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു.
രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖാര്‍ഗെയും പ്രഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി തരൂരും രാജിവച്ചിരുന്നു. മത്സരിക്കുന്നവരും പ്രചാരണത്തിനിറങ്ങുന്നവരും പദവി രാജിവയ്ക്കണമെന്ന പാര്‍ട്ടി മാര്‍ഗനിര്‍ദേശം വരുന്നതിനു ഒരു മാസം മുന്‍പേ താന്‍ രാജിവച്ചിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.