ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. പതിമൂന്ന് വര്‍ഷമായി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന മലയാളികള്‍ അടക്കമുള്ള നാല്‍പത്തിമൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കോവിഡ് കാലത്ത് അടക്കം ജീവന്‍ പണയം വച്ച് ജോലി ചെയ്തവരോടാണ് ആശുപത്രിയുടെ നടപടി.
ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡിനിലെ താമസിക്കുന്ന മലയാളിയായ ജോസിക്ക് കോവിഡ് സമ്മാനിച്ചത് വലിയ ദുരന്തമാണ്. ഭര്‍ത്താവിനെയും ഭര്‍ത്യപിതാവിനെയും കോവിഡ് കവര്‍ന്നു. രണ്ട് കൊച്ചു കുട്ടികളെ ചേര്‍ത്തുവച്ച് ജീവിതത്തില്‍ പകച്ചു നിന്ന ജോസിക്ക് ഒരെരൊരു ആശ്വാസം ആര്‍എംഎലിനെ നഴ്‌സ് ആയുള്ള ജോലിയായിരുന്നു. പതിമൂന്ന് വര്‍ഷമായി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജോസിക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പിരിഞ്ഞു പോകാന്‍ അറിയിപ്പ് കിട്ടിയത്
ജോസിയെ പോലെ 43 പേര്‍ക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. 2009 മുതല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവര്‍. മഹാമാരിക്കാലത്ത് കോവിഡ് വാര്‍ഡിലടക്കം നെടുംതൂണായവരെയാണ് ഒഴിവുകളില്‍ സ്ഥിരനിയമനം നടത്തുകയാണെന്ന പേരില്‍ ആശുപത്രി പിരിച്ചുവിട്ടത്. ആശുപത്രിയുടെ നീക്കത്തിനെതിരെ കേന്ദ്ര ട്രിബ്യൂണലിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല വിധി ലഭിച്ചില്ല. ഇതോടെ ആണ് അധികൃതര്‍ ധൃതിപിടിച്ചി പിരിച്ചുവിടല്‍ നടപ്പാക്കിയത്.
പരാതിയുമായി കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും കാണാന്‍ ശ്രമിച്ചിട്ടും ഇതുവരെ ഇതിനായില്ലെന്ന് ഇവര്‍ പറയുന്നു. ദീര്‍ഘകാലത്തെ ജോലിക്കിടെ മിക്കവര്‍ക്കും പുതിയ നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടു, ആശുപത്രിയില്‍ നൂറിലേറെ ഒഴിവുകള്‍ നികത്താനുണ്ട്. ഈ സാഹചര്യത്തില്‍ ജോലിയില്‍ തിരികെ എടുക്കണമെന്നാണ് ആവശ്യം. നിയമനടപടികളുമായി കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.