ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിയിടിച്ചില്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ അംഗങ്ങളാക്കി മൂല്യനിര്‍ണ്ണയ സമിതി രൂപീകരിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു.
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി എസ്. എസ് സന്ധു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജോഷിമഠിലെ എല്ലാ പ്രദേശങ്ങളിലും ദിവസേന ഒരു സംഘത്തെ അയച്ച് നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇന്നലെ സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. മൊബൈല്‍ ടവറുകള്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു വാര്‍ത്താ വിനിമയ സംവിധാനം ശക്തിപ്പെടുത്തണം. കെട്ടിടങ്ങള്‍ പൊളിക്കുമ്ബോള്‍ മറ്റ് നാശനഷ്ടങ്ങളുണ്ടാക്കാന്‍ പാടില്ല. മാറ്റി പാര്‍പ്പിക്കുന്നവര്‍ക്ക് സുരക്ഷിത താവളമൊരുക്കണം. ഇത് വരെ 131 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും യോഗം വിലയിരുത്തി.
ഋഷികേശ് – ബദരീനാഥ് ദേശീയ പാതയിലെ ലക്ഷ്വറി ഹോട്ടലുകളായ മലരി ഇന്‍, ഹോട്ടല്‍ മൗണ്ട് വ്യൂ എന്നിവ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സി.ബി.ആര്‍.ഐ)യുടെ ചീഫ് സയന്റിസ്റ്റ് ഡോ.പി. കനുങ്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പൊളിക്കലിന് മുന്നോടിയായി ഹോട്ടലുകളില്‍ സര്‍വേ നടത്തി. എസ്.ഡി.ആര്‍.എഫിന്റെ സഹായത്തോടെ ഹോട്ടല്‍ മലരി ഇന്നിന്റെ പൊളിക്കല്‍ നടപടി ആദ്യം ആരംഭിക്കുമെന്ന് കമാന്‍ഡന്റ് മണി കാന്ത് മിശ്ര പറഞ്ഞു. കെട്ടിടത്തെ ഭൂമി ഇടിയല്‍ സാരമായി ബാധിച്ചതായികണ്ടെത്തിയിരുന്നു.
ഹോട്ടലിന്റെ അടിത്തറ തകരാറിലാണ്. ഡോ. കനുങ്കോ പറഞ്ഞു. അതേ സമയം ഹോട്ടല്‍ ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കാതെ പൊളിക്കല്‍ നടപടി തുടങ്ങിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ഹോട്ടല്‍ ഉടമ ഠാക്കൂര്‍ സിംഗ് റാണ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കണക്കനുസരിച്ച് 20 കോടി രൂപയാണ് ഹോട്ടലിന്റെ വിപണി മൂല്യം.
അതേസമയം, ദുരിത ബാധിത പ്രദേശത്ത് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സന്ദര്‍ശനം നടത്തി .ജോഷിമഠിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്തു.
ജോഷിമഠ് ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കില്ല
ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തിര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും സുപ്രീം കോടതി വാദം കേള്‍ക്കണമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ രാജ്യത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളുണ്ടെന്നും അതുകൊണ്ട് എല്ലാ പ്രശ്നങ്ങളും അടിയന്തരമായി കോടതിയില്‍ വരേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജി 16ന് കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ജോഷിമഠിലെ ഭൗമ പ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരിത ബാധിതര്‍ക്ക് അടിയന്തര സാമ്ബത്തിക സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജോഷിമഠ് നിവാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് (എന്‍.ടി.പി.സി) നിര്‍ദ്ദേശം നല്‍കണമെന്നും ദുരിത ബാധിതരെ സൗകര്യ പ്രദമായ സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കാന്‍ എന്‍.ടി.പി.സിക്കും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും (ബി.ആര്‍.ഒ) നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.