ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജി നിയമനങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിലൂടെ ഉന്നത നീതിപീഠത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനുള്ള സര്‍ക്കാര്‍ വ്യഗ്രത കൂടുതല്‍ പച്ചയായി പുറത്ത്.
ഇതാകട്ടെ, മോദി സര്‍ക്കാറിന്‍റെ തന്നെ മുന്‍നിലപാടിന് വിരുദ്ധം.
സുതാര്യത നല്‍കുന്ന വിധം കൊളീജിയം സംവിധാനത്തില്‍ പരിഷ്കരണം കൊണ്ടുവരണമെന്ന കാര്യത്തില്‍ നീതിപീഠത്തിനകത്തും പുറത്തും പൊതുവേ സ്വീകാര്യതയുണ്ട്. എന്നാല്‍, അതിന്‍റെ മറവില്‍ സര്‍ക്കാറിന്‍റെ ഇംഗിതം നടപ്പാക്കിയെടുക്കാനുള്ള വേദിയായി കൊളീജിയത്തെ മാറ്റിയെടുക്കാനുള്ള നിര്‍ദേശമാണ് നിയമമന്ത്രി മുന്നോട്ടുവെച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഏറ്റവും മുതിര്‍ന്ന മറ്റു നാലു സുപ്രീംകോടതി ജഡ്ജിമാരും ഉള്‍പ്പെട്ട സമിതിയാണ് കൊളീജിയം. ഈ സമിതി മുന്നോട്ടുവെക്കുന്ന പേ
രുകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ ജഡ്ജി നിയമന രീതി. ശിപാര്‍ശ ചെയ്ത പേരുകളില്‍ സര്‍ക്കാറിനുള്ള വിയോജിപ്പും വ്യത്യസ്തമായ അഭിപ്രായവും കൊളീജിയത്തെ അറിയിക്കാം. എന്നാല്‍, അതു തള്ളി പഴയപടി കൊളീജിയം ശിപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കുകയല്ലാതെ സര്‍ക്കാറിന് നിവൃത്തിയില്ല. ഈ സ്ഥിതി മാറ്റിയെടുക്കാന്‍ 2014ല്‍ തന്നെ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആവിഷ്കരിച്ചിരുന്നു. ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ (എന്‍.ജെ.എ.സി) പാര്‍ലമെന്‍റ് പാസാക്കി. എന്നാല്‍, ഈ നിയമനിര്‍മാണം സുപ്രീംകോടതി തള്ളിയതിനാല്‍ സര്‍ക്കാറിന്‍റെ നീക്കം ലക്ഷ്യം കണ്ടില്ല. ഇപ്പോള്‍ നിയമമന്ത്രി മുന്നോട്ടു വെച്ചിരിക്കുന്ന നിര്‍ദേശം ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.
ചീഫ് ജസ്റ്റിസ്, ഏറ്റവും മുതിര്‍ന്ന രണ്ടു ജഡ്ജിമാര്‍, നിയമ മന്ത്രി, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന രണ്ട് പ്രമുഖര്‍, ന്യൂനപക്ഷ-പിന്നാക്ക-വനിത വിഭാഗങ്ങളില്‍ നിന്നൊരു പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട എന്‍.ജെ.എ.സി ജഡ്ജി നിയമനങ്ങളില്‍ തീരുമാനമെടുക്കണമെന്നാണ് ഈ നിയമത്തില്‍ പറഞ്ഞിരുന്നത്. പക്ഷേ, സര്‍ക്കാര്‍ പ്രതിനിധി മാത്രം മതിയെന്നാണ് ഇപ്പോള്‍ നിയമമന്ത്രി പറയുന്നത്. പേരിനെങ്കിലും മുന്നോട്ടുവെച്ച സന്തുലിതാവസ്ഥ ഇതോടെ തകിടം മറിച്ചു.
സര്‍ക്കാര്‍ പ്രതിനിധി കൊളീജിയത്തില്‍ എത്തുന്നതോടെ ജഡ്ജി നിയമനം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുകൂടി വശംവദമാകും. സ്വതന്ത്ര നീതിപീഠമെന്ന സങ്കല്‍പത്തിനും അത്തരമൊരു സംവിധാനത്തിന്‍റെ ആര്‍ജവത്തിനുമാണ് മങ്ങലേല്‍ക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണപ്പിഴവുകളും വൈകല്യങ്ങളും കൂടി നീതിപീഠം വിലയിരുത്തുന്നുണ്ടെന്നിരിക്കേ, നീതിപീഠത്തിന്‍റെ സ്വാതന്ത്ര്യം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്‍റ് പാസാക്കിയ എന്‍.ജെ.എ.സി നിയമം സുപ്രീംകോടതി 2015ല്‍ അസാധുവാക്കിയത്. സര്‍ക്കാര്‍ പ്രതിനിധിയെ കൊളീജിയത്തില്‍ ഉള്‍പ്പെടുത്താനുള്ള പുതിയ നിര്‍ദേശത്തിലൂടെ സുപ്രീംകോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്‍.ജെ.എ.സി നിയമം സുപ്രീംകോടതി അസാധുവാക്കിയ സാഹചര്യത്തില്‍ ബദല്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറായില്ല. കോടതിവിധി വിപുല ബെഞ്ചിന്‍റെ പരിഗണനക്ക് എത്തിക്കാന്‍ പാകത്തില്‍ പുനഃപരിശോധന ഹരജിയും നല്‍കിയില്ല. അതേസമയം തന്നെയാണ് സ്വന്തം പ്രതിനിധിയെ കൊളീജിയത്തില്‍ എത്തിക്കാനുള്ള നിര്‍ദേശം. ന്യായാധിപന്മാര്‍മാത്രം ഉള്‍പ്പെട്ട കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി എത്തുന്നത് ഫലത്തില്‍ നല്‍കുക നീതിപീഠത്തെക്കുറിച്ച ദുഃസൂചനയാണ്.
ജഡ്ജി നിയമനം സുതാര്യമാക്കുന്ന ബദല്‍ സംവിധാനങ്ങള്‍ ചര്‍ച്ചാ വിഷയമാക്കുന്നതിനുപകരം, ഏറ്റവും മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട കൊളീജിയത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച വിമര്‍ശനങ്ങള്‍ ഉപരാഷ്ട്രപതി, നിയമമന്ത്രി തുടങ്ങി ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍തന്നെ ഉയര്‍ത്തുന്നത് ജനങ്ങള്‍ക്കിടയില്‍ നീതിപീഠത്തെക്കുറിച്ച മോശം പ്രതിച്ഛായ വളര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.