ബംഗളൂരു: മഹാരാഷ്ട്രയിലെ കോലാപുരില്‍ ഇടതു ചിന്തകന്‍ ഗോവിന്ദ് പന്‍സാരെ വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ചോദ്യംചെയ്യാന്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) അനുമതി.
സംഘടിത കുറ്റകൃത്യ കേസുകള്‍ക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ അമോല്‍ കാലെ, വസുദേവ് സൂര്യവംശി എന്നിവരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. ഗൗരി കേസിലെ പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ മഹാരാഷ്ട്ര എ.ടി.എസിന് കൈമാറാനും കോടതി നിര്‍ദേശിച്ചു. പന്‍സാരെ വധക്കേസിലെ മുഖ്യ സൂത്രധാരനാണ് അമോല്‍ കാലെയെന്നും കൊലപാതകികള്‍ക്ക് സഞ്ചരിക്കാന്‍ ബൈക്ക് തരപ്പെടുത്തി നല്‍കിയത് സൂര്യവംശിയാണെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഗോവിന്ദ് പന്‍സാരെ വധക്കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി പന്‍സാരെയുടെ കുടുംബം നല്‍കിയ ഹരജിയില്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ മഹാരാഷ്ട്ര എ.ടി.എസിനോട് ബോംബെ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം ഗൗരിയുടെ വീടിനു മുന്നില്‍ ഹെല്‍മറ്റ് ധരിച്ച് നിന്നയാളുടെ സി.സി.ടി.വി ദൃശ്യം ‘ഗെയ്റ്റ് അനാലിസിസ്’ നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങള്‍ മഹാരാഷ്ട്ര എ.ടി.എസിന് കൈമാറും.
ശാസ്ത്ര ചിന്തകന്‍ നരേന്ദ്ര ദാഭോല്‍കര്‍ (69) 2013 ആഗസ്റ്റ് 20ന് പുണെയിലും അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെ (81) 2015 ഫെബ്രുവരി 16ന് കോലാപുരിലും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എം.എം. കല്‍ബുര്‍ഗി (77) 2015 ആഗസ്റ്റ് 30ന് ധാര്‍വാഡിലും മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് (55) 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരു ആര്‍.ആര്‍ നഗറിലുമാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ കര്‍ണാടക എസ്.ഐ.ടി മുഖ്യപ്രതിയടക്കം 17 പേരെ അറസ്റ്റ് ചെയ്തു. ഗോവ ആസ്ഥാനമായുള്ള ഹിന്ദുത്വ തീവ്രവാദ സംഘമായ സനാതന്‍ സന്‍സ്തയുമായി പ്രതികള്‍ക്കുള്ള ബന്ധം പുറത്തുകൊണ്ടുവന്ന എസ്.ഐ.ടി, സമാനരീതിയില്‍ നടന്ന മറ്റു മൂന്നു കൊലപാതകങ്ങള്‍ക്കു പിന്നിലും പ്രതികളില്‍ പലരും പ്രവര്‍ത്തിച്ചെന്നും സനാതന്‍ സന്‍സ്ത പ്രസിദ്ധീകരിച്ച ‘ക്ഷത്ര ധര്‍മ സാധന’ എന്ന പുസ്തകത്തിലെ തത്ത്വങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടാണ് കൊലപാതകങ്ങള്‍ നിര്‍വഹിച്ചതെന്നും കണ്ടെത്തി. 7.65 എം.എം നാടന്‍ നിര്‍മിത തോക്കുപയോഗിച്ചാണ് ഗൗരിയെ വെടിവെച്ചത്. ഇതേ തോക്കുതന്നെയാണ് കല്‍ബുര്‍ഗിയെയും പന്‍സാരെയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും പന്‍സാരെ വധത്തില്‍ ഉപയോഗിച്ച രണ്ടാമത്തെ തോക്ക് ദാഭോല്‍കറെ വെടിവെക്കാനുപയോഗിച്ചതാണെന്നും കര്‍ണാടക എസ്.ഐ.ടി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.