ഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ജസ്റ്റിസ് എ.എം. ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2002ലെ ഗുജറാത്ത് വംശഹത്യക്കിടയില്‍ അരങ്ങേറിയ ഗുല്‍ബര്‍ഗ് സൊെസൈറ്റി കൂട്ടക്കൊലയില്‍ അതിദാരുണമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
തങ്ങള്‍ക്ക് മുമ്പാകെ വന്ന തെളിവുകള്‍ ഒന്നും പരിശോധിക്കാന്‍ തയാറാകാതിരുന്ന എസ്.ഐ.ടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നിരത്തിയ വാദങ്ങള്‍ തള്ളിയാണ് ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
നിഷ്പക്ഷ അന്വേഷണം നടത്താത്ത എസ്.ഐ.ടിക്ക്എതിരെയും അന്വേഷണം നടത്തണമെന്ന് സിബല്‍ ആവശ്യപെട്ടിരുന്നു.
നരേന്ദ്ര മോദി അടക്കമുള്ള അന്നത്തെ ഗുജറാത്ത് സര്‍ക്കാറിലെ ഉന്നതര്‍ക്ക് വംശഹത്യയിലെ പങ്ക് അന്വേഷിക്കാനായി വയോധികയായ സാകിയ ജാഫ്രി നടത്തിയ രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിന് ഇതോടെ അന്ത്യമായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 നാണ് സുപ്രീം കോടതി സകിയ ജാഫ്രിയുടെ പ്രത്യേകാനുമതി ഹരജിയില്‍ വാദം കേട്ടു തുടങ്ങിയത്.