ന്യൂഡല്‍ഹി: ഗുജറാത്തില്‍ തൂക്കു പാലം തകര്‍ന്ന് 141 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മോര്‍ബി നഗരസഭാ അധ്യക്ഷനെ പൊലീസ് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ സന്ദീപ് സിന്‍ഹ് സാലയെയാണ് ചോദ്യം ചെയ്തത്. 150 വര്‍ഷത്തോളം പഴക്കമുള്ള തൂക്കുപാലം അറ്റകുറ്റപ്പണിക്കായി ഗുജറാത്തിലെ വാച്ച് കമ്ബനി ഒറേവക്ക് നല്‍കിയപ്പോള്‍ ഒപ്പുവെച്ച കരാറിന്റെ യഥാര്‍ഥ കോപ്പി ഹാജരാക്കാന്‍ നഗരസഭാ അധ്യക്ഷനോട് പൊലീസ് ആവശ്യപ്പെട്ടു.
പാലം അറ്റകുറ്റപ്പണിക്കായി കരാറെടുത്തവര്‍ ഇത്തരം ജോലികള്‍ക്ക് യോഗ്യതയുള്ളവരല്ല. സബ് കോണ്‍ട്രാക്‌ട് നല്‍കിയവര്‍ അറ്റകുറ്റപ്പണി എന്ന പേരില്‍ പെയ്ന്റിങ് മാത്രമാണ് നടത്തിയത്. ഇതേ കമ്ബനിക്ക് 2007ലും കരാര്‍ നല്‍കിയിരുന്നു.
ഒറേവയുമായുള്ള കരാര്‍ ഒപ്പുവെക്കുന്ന വേളയില്‍, പാലത്തില്‍ എത്ര പേരെ സുരക്ഷിതമായി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നോ എന്നതായിരുന്നു പൊലീസ് സാലയോട് ചോദിച്ച പ്രധാന ചോദ്യങ്ങളിലൊന്ന്. ലേലം നടത്താതെ നേരിട്ടാണ് ഒറേവയുമായി കരാര്‍ ഒപ്പിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസില്‍ ഒറേവ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഒമ്ബതു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പാലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഒറേവ ജീവനക്കാരും സുരക്ഷാ ജീവനക്കാരുമാണ് കേസില്‍ അറസ്റ്റിലായവര്‍.
ഒറേവ ഗ്രൂപ്പിന്റെ അജന്ത മാനുഫാക്‌ചറിങ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള ഉന്നത അധികാരികള്‍ക്ക് ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ വന്‍ സ്വാധീനമുണ്ട്. അതിനാല്‍ അവരെയൊന്നും തൊടാതെ താഴെക്കിടയിലെ ജീവനക്കാരെ പൊലീസ് ബലിയാടാക്കുകയാണെന്ന് ആരോപണമുണ്ട്.
ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. ആരെയും സംരക്ഷിക്കാനല്ല ശ്രമിക്കുന്നതെന്നും യഥാര്‍ഥത്തില്‍ നഗരസഭയും ഇത്തരത്തിലുള്ള പദ്ധതിക്ക് യാതൊരു മുന്‍ പരിചയവുമില്ലാത്ത ഒരു സ്ഥാപനവും തമ്മില്‍ ഒപ്പിട്ട കരാറിന്റെ വിവിധ വശങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
‘ഞങ്ങള്‍ എല്ലാ വശങ്ങളും അന്വേഷിക്കുകയാണ്. ആരംഭം മുതല്‍ അപകടം വരെയുള്ള സംഭവങ്ങള്‍ പുനഃപരിശോധിക്കുകയാണ്. വിഷയത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കും’ മോര്‍ബി പൊലീസ് മേധാവി രാഹുല്‍ ത്രിപാഠി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഒറേവയുടെയും അജന്ത മാനുഫാക്‌ചറിങ്ങിന്റെയും ഉടമയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
മോര്‍ബി തൂക്കു പാലം തകരാന്‍ ഇടയായത് ജനങ്ങളുടെ വന്‍ തിരക്കാണ് കാരണമെന്ന് ഗുജറാത്ത് ഫോറന്‍സിക് ലബോറട്ടറി വൃത്തങ്ങള്‍ അറിയിച്ചു. കരാറുകാരന്‍ പാലത്തില്‍ പുതിയ ടൈലുകള്‍ പാകിയെങ്കിലും പഴയ കയറുകള്‍ മാറ്റിയിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.