തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത തരത്തില്‍ ഭരണത്തലവന്‍ ഗവര്‍ണറും അദ്ദേഹത്തിന്റെ സര്‍ക്കാരും പരസ്പരം ഏറ്റുമുട്ടുന്നു.
തന്റെ കീഴിലുള്ള രണ്ട് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാര്‍ക്കു കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് താന്‍ പിന്നോട്ടല്ലെന്ന സൂചനയാണ് സര്‍ക്കാരിനു നല്‍കുന്നത്. തന്നെയുമല്ല, സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണറെ മയപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ കണ്ട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രവും വഴങ്ങിയില്ല. ആ സ്ഥിതിക്ക് ഗവര്‍ണര്‍ക്കെതിരേ അറ്റ കൈ പ്രയോത്തിനൊരുങ്ങുകയാണ് സര്‍ക്കാരും സിപിഎമ്മും.
ഗവര്‍ണറെ പുറത്താക്കാനാണ് സിപിഎം ശ്രമം. മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധത്തിനാണ് സിപിഎമ്മും ഇടതു മുന്നണിയും തയാറെടുക്കുന്നത്. ഈ മാസം 15ന് രാജ്ഭവന്‍ വളയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ഗവര്‍ണറെ വഴിയില്‍ തടയുന്നതടക്കമുള്ള കൂടുതല്‍ സമരമുറകളും ആസൂത്രണം ചെയ്യുന്നുണ്ട്. ഗവര്‍ണറെ കരിങ്കൊടി കാണിക്കുക, പൊതു വേദികളില്‍ എതിരായ മുദ്രാവാക്യം മുഴക്കുക തുടങ്ങി പരിപാടികളുമായി രാഷ്‌ട്രീയമായി നേരിടും. ഒപ്പം ഗവര്‍ണറെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്യും.
ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒവിവാക്കുന്ന നിയമ നിര്‍മാണത്തിലേക്കും കടക്കും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് ചില ധാരണകളുണ്ടായിട്ടുണ്ട്. ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി യോഗത്തിനു ശേഷം ഗവര്‍ണര്‍ക്കെതിരായ പൊതു സമീപനം പ്രഖ്യാപിക്കും.
രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങുക. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും.
വിസിമാരുടെ അടക്കം നിയമനത്തില്‍ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി ഉയര്‍ത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിന്‍വലിക്കാന്‍ താന്‍ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവര്‍ണര്‍ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നല്‍കുന്നത്.
സ്വപ്ന സുരേഷിന്റെ സഹായത്തോടെ ക്ലിഫ് ഹൗസിലേക്കും പുറത്തേക്കും കടത്തിയ ബിരിയാണി ചെമ്ബടക്കമുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൈ വച്ചതും ഗവര്‍ണര്‍ക്കെതിരേ തിരിയാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കി. തെളിവു ലഭിച്ചാല്‍ ഇടപെടുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയോടു തന്നെ രാജി ആവശ്യപ്പെടുമോ എന്ന സന്ദേഹമാണ് പാര്‍ട്ടിക്ക്. മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്തിടെ നടത്തിയ വിദേശ യാത്രയെക്കുറിച്ചു തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ പ്രധാനമന്ത്രിക്കു പരാതി നല്‍കിയിരുന്നു. അതിന്മേല്‍ കൂടുതല്‍ നടപടിയിലേക്കു ഗവര്‍ണര്‍ നീങ്ങിയാലും തലവേദനയാകും.
ഇതൊക്കെ മുന്‍നിര്‍ത്തിയാണ് ഗവര്‍ണര്‍ക്കെതിരേ ജനകീയ പ്രരോധം ശക്തമാക്കന്‍ സിപിഎം തയാറെടുക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്കു നിങ്ങിയാല്‍ ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള ശുപാര്‍ശകളിലേക്കും
ഗവര്‍ണര്‍ നീങ്ങാം. ഏതായാലും സംസ്ഥാന ഭരണത്തിലെ രണ്ട് അത്യുന്നത പദവികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അസാധാരണമായ ഭരണ സ്തംഭനത്തിലേക്കാണു വഴി തുറക്കുന്നത്.