ചെന്നൈ: തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ 2ന് ആര്‍എസ്‌എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു.
റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്‌എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. സര്‍ക്കാരിന്റെ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനം.
ആര്‍എസ്‌എസ് തിരുവള്ളൂര്‍ ജോയിന്റെ സെക്രട്ടറി ആര്‍.കാര്‍ത്തികേയനാണ് സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഉച്ചയോടെയാണ് കോടതി ഹര്‍ജി പരിഗണിച്ചത്. കോടതി ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
സെപ്തംബര്‍ 22ന് മാര്‍ച്ചിന് അനുമതി നല്‍കാന്‍ ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും പൊലീസ് അത് തള്ളിക്കളഞ്ഞെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് പ്രഭാകരന്‍ വാദിച്ചു.പ്രത്യേക ജുഡീഷ്യല്‍ ഉത്തരവുണ്ടായിട്ടും കോടതിയുടെ ഉത്തരവുകളില്‍ പോലീസിന് അനുമതി നിരസിക്കാന്‍ കാരണങ്ങളൊന്നും പറയുന്നില്ല.
കോടതി ഉത്തരവുകള്‍ പാലിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നും അദ്ദേഹം വാദിച്ചു. കേന്ദ്രം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ വിലക്കിയതിന് ആര്‍എസ്‌എസ് എന്തിന് കഷ്ടപ്പെടണമെന്ന് ആര്‍എസ്‌എസിന് വേണ്ടി ഹാജറായ വക്കീല്‍ ചോദിച്ചു.അനുമതി നിഷേധിക്കാനുള്ള കാരണങ്ങളിലൊന്നായി നിരോധനാജ്ഞയാണ് പൊലീസ് ചൂണ്ടിക്കാട്ടിയതെന്നും ഇദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവുകള്‍ അനുസരിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് പോലീസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മനപ്പൂര്‍വ്വം ഇത്തരം വിധികള്‍ അവഗണിക്കുന്നത് കുറ്റമാണെന്ന് പ്രസ്താവിക്കുന്ന സുപ്രീം കോടതി വിധികളും ഹര്‍ജിക്കാരന്റെ വക്കീല്‍ അവതരിപ്പിച്ചു.ആര്‍എസ്‌എസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജി രാജഗോപാലും കോടതിയില്‍ വാദിച്ചു.
ക്രമസമാധാനം ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിക്കാന്‍ പൊലീസിന് കഴിയില്ലെന്നും ക്രമസമാധാനം പരിപാലിക്കേണ്ടത് പോലീസിന്റെ കടമയാണെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞതായി ജി രാജഗോപാല്‍ വാദിച്ചു. ആര്‍എസ്‌എസ് റൂട്ട് മാര്‍ച്ചിന് കേരളത്തില്‍ പോലും അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
തമിഴ്നാട്ടില്‍ മാത്രം ഒക്ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാനുള്ള മാര്‍ച്ച് അനുവദിക്കാത്തത് എങ്ങനെയെന്ന് ആര്‍എസിഎസിന് വേണ്ടി തന്നെ ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍എല്‍ രാജ കോടതിയില്‍ ചോദിച്ചു. ഇതോടെ ആര്‍എസ്‌എസ് വാദങ്ങളെ എതിര്‍ത്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.ആര്‍. ഇളങ്കോ സര്‍ക്കാറിനും പോലീസിനും വേണ്ടി വാദിച്ചു.
ഏത് കോടതിയലക്ഷ്യ നടപടികളിലും എന്തെങ്കിലും സത്യമുണ്ടോയെന്ന് ആദ്യം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. അതേ സമയം ആര്‍എസഎസ് മാര്‍ച്ചിന് അനുമതി നല്‍കാന്‍ താന്‍ നേരത്തെ അനുകൂല നിര്‍ദ്ദേശമാണ് നല്‍കിയതെന്നും മാര്‍ച്ചിന് അനുമതി നല്‍കാനുള്ള അപേക്ഷയായി അത് കാണരുതെന്ന് ജഡ്ജി പറഞ്ഞു.തുടര്‍ന്ന് ആര്‍എസ്‌എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ വായിച്ചു.
ഈ ഓഡറില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങളിലെ എന്‍ഐഎ റെയ്ഡുകള്‍ നടക്കുന്നതും ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പലയിടത്തും പെട്രോള്‍ ബോംബ് ആക്രമണം നടന്നതും അനുമതി നിരസിക്കാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിഎഫ്‌ഐയ്ക്കെതിരായ നടപടികള്‍ കാരണം ക്രമസമാധാനം തകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്കീല്‍ എന്‍.ആര്‍. ഇളങ്കോ കോടതിയെ അറിയിച്ചു.
തമിഴ്നാട്ടിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാനാവില്ല. പൊതുതാല്‍പ്പര്യമാണ് പരമോന്നതമെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയാണ് പരമോന്നത നിയമം’ എന്ന നിയമപരമായ വാക്യവും സര്‍ക്കാര്‍ കോടതിയില്‍ വായിച്ചു.
ആര്‍എസ്‌എസ് കോടതിയില്‍ ഉദ്ധരിച്ച സുപ്രീംകോടതി ഉത്തരവുകള്‍ക്ക് ബദലായി ക്രമസമാധാന പ്രശ്നങ്ങളില്‍ കോടതികള്‍ ഇടപെടേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സെപ്തംബര്‍ 27ന് തന്നെ കോടതി നിര്‍ദേശത്തിനെതിരെ പൊലീസ് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ആര്‍എസ്‌എസ് പരിപാടി ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന ഏഴ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്ന് ആര്‍എസ്‌എസിനെ പൊലീസ് തടയുന്നുവെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഒക്ടോബര്‍ രണ്ടിന് മാത്രമേ മാര്‍ച്ച് നടത്താന്‍ പോലീസിന് എതിര്‍പ്പുള്ളൂവെന്നും മറ്റേതെങ്കിലും ദിവസം അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേ സമയം സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ മുഹമ്മദ് ജിന്ന പൊലീസ് വാദങ്ങളുമായി രംഗത്ത് എത്തി. എന്‍ഐഎ റെയ്ഡുകളും പെട്രോള്‍ ബോംബ് ആക്രമണങ്ങളും പോലുള്ള പ്രശ്നങ്ങള്‍ കാരണം പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സെപ്റ്റംബര്‍ 22 ന് ശേഷം 52,000 പോലീസുകാരെയാണ് സര്‍ക്കാര്‍ ഡ്യൂട്ടിയില്‍ നിര്‍ത്തിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
ആര്‍എസ്‌എസ് അഭിഭാഷകന്റെ നേരത്തെ വാദം ഉദ്ധരിച്ച സര്‍ക്കാര്‍ വക്കീല്‍ ഇളങ്കോ, ഒക്ടോബര്‍ 2 ന് അതിന്റേതായ പവിത്രതയുണ്ടെന്നും. ഒരു വശത്ത് നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്ന ആളുകള്‍ക്ക് മഹാത്മാഗാന്ധിയുടെ ജന്മദിനവും ആഘോഷിക്കാന്‍ അനുമതി തേടാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കാര്യം പറഞ്ഞതിന് മറുപടിയായി സംസ്ഥാനങ്ങള്‍ മാറുന്നതിന് അനുസരിച്ച് ക്രമസമാധാന നില വ്യത്യസ്തമായിരിക്കും എന്നും സര്‍ക്കാര്‍ പറഞ്ഞു.
മറ്റൊരു തീയതിക്ക് അനുമതി നല്‍കാന്‍ പോലീസിന് നിര്‍ദേശം നല്‍കാമെന്നും ജഡ്ജി പറഞ്ഞു. നവംബര്‍ 6 ന് മാര്‍ച്ച് നടത്താമെന്ന് ജഡ്ജി പറഞ്ഞു. കോടതിയലക്ഷ്യ ഹര്‍ജി ഒക്ടോബര്‍ 31ലേക്ക് മാറ്റി. നവംബര്‍ 6-ന് പോലീസ് മാര്‍ച്ച് അനുവദിക്കണമെന്നും അല്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്നും കോടതി പറയുന്നു.