കൊച്ചി: നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
മുഖ്യമന്ത്രിയോടോ ഗവര്‍ണറോടോ ഒപ്പമല്ല പ്രതിപക്ഷം എന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലും ഒത്തുതീര്‍പ്പുമാണെന്നും സതീശന്‍ പറഞ്ഞു.
“സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടനെ മുഖ്യമന്ത്രി-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെടും. പിന്നീട് എല്ലാ മാധ്യമങ്ങളും അതിന്‍റെ പിന്നാലെ പോകും. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമാണ് അവര്‍ പരസ്പരം പോരടിക്കുന്നത്. പിന്നീട് എല്ലാം ശരിയാവും. ഒത്തുതീര്‍പ്പ് നടത്തിയാണ് സര്‍വ്വകലാശാലകളെ ഒരു പരുവത്തിലെത്തിച്ചത്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം. ബി.ജെ.പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുമ്ബോള്‍ ഇവിടെ ഒത്തുതീര്‍പ്പ് മാത്രമേ ഉള്ളൂ.” -വി.ഡി സതീശന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ നിരവധി ജനകീയ പ്രശ്നങ്ങളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ബജറ്റ് വെറുമൊരു പ്രസംഗമായി ചുരുങ്ങാന്‍ പോവുകയാണ്. ബജറ്റില്‍ പറയുന്ന പദ്ധതികളൊന്നും നടപ്പാക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ല. നികുതി വരുമാനം കുറയുന്നതും ചെലവ് വര്‍ദ്ധിക്കുന്നതും കാരണം ഖജനാവ് ക്ഷയിച്ചു. നാടിനെ എങ്ങനെ തകര്‍ക്കാമെന്നതിന്‍റെ ഉദാഹരണമാണ് സര്‍ക്കാരിന്റെ സാമ്ബത്തിക മാനേജ്മെന്‍റ്. വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും അവതാളത്തിലാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി വേണ്ടെന്ന് തീരുമാനിച്ചു. ബഫര്‍ സോണ്‍, തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍, സര്‍ക്കാര്‍ സംഭരണം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.