കണ്ണൂര്‍: ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസില്‍ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ് കുമാര്‍ നേരിടണം എന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ഉമ്മൻചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ച ഗണേഷ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത് എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. ഒരാഴ്ചത്തെ കേരളീയം ധൂര്‍ത്തിന് 27 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ഏഴ് മാസം കൊണ്ട് ലൈഫ് മിഷൻ പദ്ധതിക്ക് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത് 18 കോടി മാത്രമാണ്. പദ്ധതി വിഹിതത്തിന്റെ 2.5 ശതമാനം മാത്രമാണ് ഇത്. 717 കോടി രൂപ ലൈഫ് മിഷന് നീക്കി വച്ചിട്ട് ഏഴ് മാസം കൊണ്ട് 18 കോടി രൂപ മാത്രം കൊടുത്ത സര്‍ക്കാരാണ് ഏഴ് ദിവസത്തെ കേരളീയത്തിന് 27 കോടി രൂപ ഉത്തരവിലൂടെ നല്‍കുന്നത്. കേരളീയം അവസാനിക്കുമ്ബോള്‍ അത് 70 കോടി രൂപ എങ്കിലും ആകും. ധൂര്‍ത്താണ് എല്‍.ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്ര .
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബളം കൊടുത്തിട്ടില്ല. പെൻഷൻകാര്‍ക്ക് രണ്ട് മാസമായി പെൻഷൻ തുക കിട്ടിയിട്ടില്ല. ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. ഒരു ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല.
സപ്ലെകോയില്‍ സാധനങ്ങളില്ല. അഴിമതിയുടെ പാപഭാരം സാധാരണക്കാരന് മേല്‍ കെട്ടിവെക്കുന്നു. സ്കൂള്‍ ഉച്ച ഭക്ഷണത്തിന് പണം കൊടുക്കാൻ ഇല്ലാത്ത സര്‍ക്കാരാണ് ഈ ധൂര്‍ത്ത് നടത്തുന്നത്. സര്‍ക്കാരിന്റെ പ്രചരണം വേണമെങ്കില്‍ പാര്‍ട്ടി ചിലവില്‍ നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു