ഇടുക്കി : ഞായര്‍ പുലര്‍ച്ചെ രണ്ടോടെയാണ് പെരിയാര്‍ റിസര്‍വിലെ മുല്ലക്കുടിക്ക് സമീപം സീനിയര്‍ ഓടക്കടുത്ത് അരിക്കൊമ്ബനേയുംകൊണ്ട് വാഹനം എത്തിയത്.
കുഴികള്‍ നികത്തിയും ചെളിയില്‍ മണ്ണിട്ടും മുമ്ബില്‍ ജെസിബി. തേക്കടിയില്‍നിന്ന് 18 കി. മീ. ഏതാനും മീറ്റര്‍കൂടി പിന്നിട്ട് വലിയ മണ്‍തിട്ടചേര്‍ത്ത് വാഹനം നിര്‍ത്തി. തിട്ടയ്ക്കുമേല്‍ വിശാല വനമേഖല. സമയം 5.15. വാഹനത്തില്‍ ആനയെ ബന്ധിച്ചിരുന്ന കയര്‍ അഴിച്ച്, വിലങ്ങുതടിയും മാറ്റി അഞ്ചുപേര്‍ പിന്നിലേക്ക്. ശനിയാഴ്ച പെയ്ത മഴയില്‍ ആനയുടെ ശരീരം തണുത്തിരുന്നു. ചിന്നക്കനാലില്‍വച്ച് മദപ്പാടുള്ള ചക്കക്കൊമ്ബനുമായി ഏറ്റുമുട്ടിയതിന്റെ പഴക്കമുള്ള മുറിവുണ്ടായിരുന്നു. ഇറക്കിവിടും മുമ്ബ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. മയക്കം പൂര്‍ണമായി വിട്ടുമാറാത്ത അരിക്കൊമ്ബന്‍ ഭാവവ്യത്യാസമില്ലാതെ താഴെഭാഗത്തേക്ക് പോയി. അകമ്ബടിയായി വന്ന 26 വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ വനമേഖലകളില്‍ നിലയുറപ്പിച്ചു. രാവിലെ ആറരയോടെ അരിക്കൊമ്ബന്‍ ദൗത്യം പൂര്‍ത്തിയാക്കി.
ഇറക്കിവിട്ട മേഖലയ്ക്ക് രണ്ടു കിലോമീറ്റര്‍ പരിധിയില്‍ അരിക്കൊമ്ബന്റെ സാന്നിധ്യം ഉള്ളതായി കഴുത്തില്‍ ഘടിപ്പിച്ച ജിപിഎസ് സിഗ്നല്‍വഴി രാവിലെ പത്തോടെ വനപാലകര്‍ക്ക് വിവരം ലഭിച്ചു. അരിക്കൊമ്ബന്റെ യാത്ര, നില്‍ക്കുന്ന മേഖല, അവിടുത്തെ കാലാവസ്ഥ തുടങ്ങിയവ അറിയാനാവും. പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെയും വെറ്ററിനറി ഡോക്ടറുടെയും നേതൃത്വത്തിലാണ് നിരീക്ഷണം. ജിപിഎസ് ബാറ്ററിക്ക് അഞ്ചുവര്‍ഷത്തിലേറെ ചാര്‍ജ് നില്‍ക്കും. രാജ്യാന്തര സംഘടനയായ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ കോളര്‍, അസമില്‍നിന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് വനംവകുപ്പ് വാങ്ങിയത്. സാറ്റലൈറ്റ് ഫോണായും പ്രവര്‍ത്തിക്കും. സാറ്റലൈറ്റ് പരിധിയിലെല്ലാം ആനയുടെ വിവരം ലഭ്യമാകും. പുതിയ സ്ഥലവുമായി ഇടപഴകാനും പൊരുത്തപ്പെടാനും അരിക്കൊമ്ബന് സമയമെടുക്കുമെന്ന് ദൗത്യസംഘം പറഞ്ഞു. ഉള്‍വനത്തില്‍ തുറന്നുവിട്ടതിനാല്‍ ജനവാസമേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്കുകൂട്ടല്‍.