മോര്‍ബി
ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി.
177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്ചയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു. ചൊവ്വ രാവിലെ പുനരാരംഭിക്കും. ഞായര്‍ വൈകിട്ട് ആറരയോടെയാണ് 143 വര്‍ഷം പഴക്കമുള്ള തൂക്കുപാലം നദിയിലേക്ക് തകര്‍ന്നുവീണത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന പാലം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പാലം തുറന്നത് അറിയില്ലെന്ന് മോര്‍ബി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. വേണ്ടത്ര അനുഭവപരിചയമുള്ള കമ്ബനിക്കല്ല അറ്റകുറ്റപ്പണി കരാര്‍ നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നു. അറ്റകുറ്റപ്പണി ഏറ്റെടുത്ത ഗുജറാത്തിലെ ഒറേവ ഗ്രൂപ്പ് ക്ലോക്–- ഇലക്‌ട്രിക് ഉല്‍പ്പന്ന നിര്‍മാതാക്കളാണ്. മാര്‍ച്ചില്‍ അടച്ച പാലം കഴിഞ്ഞ 26നാണ് തുറന്നത്.
നൂറ്റിഇരുപത്തഞ്ച് പേരെമാത്രം ഒരുസമയം താങ്ങാനാകുന്ന പാലത്തില്‍ അപകടമുണ്ടാകുമ്ബോള്‍ അഞ്ഞൂറിലധികം പേരുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. പാലത്തിന്റെ മധ്യഭാഗം തകര്‍ന്നപ്പോള്‍ ഇവര്‍ നദിയിലേക്ക് വീണു. ചെളിനിറഞ്ഞ നദിയായതിനാല്‍ പലര്‍ക്കും രക്ഷപ്പെടാനായില്ല. നിരവധി പേര്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്നതായാണ് വിവരം.
അന്വേഷിക്കണം: സിപിഐ എം
തൂക്കുപാലം അപകടത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം. പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നില്ല എന്നതടക്കം നിരവധി ചോദ്യങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാലത്തില്‍ എത്ര പേരെ അനുവദിക്കാം, ആരുടെ പരാജയമാണ് ദുരന്തത്തിലേക്ക് നയിച്ചത് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ വ്യക്തമാക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഇപ്പോള്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.