ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും.
കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവരും പങ്കെടുത്തിരുന്നു.
ഇതോടെ സ്വന്തമായി വിമാന വാഹിനി രൂപകല്പന ചെയ്യാനും നിര്‍മിക്കാനും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് കൊച്ചിയിലെ കപ്പല്‍ശാലയാണ്. വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയായി കൊച്ചി മാറുമ്ബോള്‍ കേരളത്തിനും ഇത് അഭിമാന നിമിഷമാണ്.
നിര്‍മാണഘട്ടത്തിന് ശേഷവും കടലിലും തീരത്തുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി ജൂലൈ അവസാനം വിക്രാന്ത് നാവികസേനക്ക് കൈമാറിയിരുന്നു. ഇന്റീജനസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍-1 (ഐ.എ.സി-1)എന്നാണ് നാവികസേന രേഖകളില്‍ ഈ കപ്പല്‍ നിലവില്‍ അറിയപ്പെടുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവിക സേനക്ക് വേണ്ടി നിര്‍മിച്ച എച്ച്.എം.എസ് ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങി 1961 -ല്‍ ഐ.എന്‍.എസ് വിക്രാന്ത് എന്ന പേരില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാക്കിയിരുന്നു. 1997 വരെ നാവിക സേനയുടെ ഭാഗമായിരുന്ന വിക്രാന്തായിരുന്നു ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പല്‍. അതിന്റെ ഓര്മക്കാണ് തദ്ദേശീയമായി നിര്‍മിച്ച കപ്പലിനും സമാനമായ പേര് നല്കാന് തീരുമാനിച്ചത്.
നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത ആദ്യ വിമാന വാഹിനികപ്പലിന് ചെലവായത് 23,000 കോടി രൂപയാണ്. 14,000 പേരുടെ അധ്വാനമാണ് വിക്രാന്തിന്റെ പിന്നിലുള്ളത്. 333 നീലത്തിമിംഗലങ്ങളുടെ വലുപ്പവും 45000 ടണ്‍ ഭാരശേഷിയാണ് കപ്പലിനുള്ളത്.