ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായി യമനിലെ ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതോടെ സര്‍വിസുകള്‍ നിര്‍ത്തിവെച്ച് കൂടുതല്‍ ഷിപ്പിങ് കമ്ബനികള്‍.
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്ബനികളായ മെര്‍സെക്, ഹപാഗ് ലോയ്ഡ് എന്നിവ ചെങ്കടലിലൂടെയുള്ള സര്‍വിസ് നിര്‍ത്തിവെക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രമുഖ കമ്ബനികളായ ഇറ്റലിയുടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്ബനി, ഫ്രാൻസിന്‍റെ സി.എം.എ ജി.സി.എം എന്നിവയും സര്‍വിസ് നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചു.
ലോകത്തെ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടല്‍ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയാണ്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ നീക്കങ്ങള്‍ പ്രതിസന്ധിയിലാകുന്നത് ഇസ്രായേലിന് മേല്‍ വലിയ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടാക്കും.
ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കാത്തപക്ഷം ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളെയും അത് ഏതു രാജ്യത്തില്‍നിന്നുള്ളതാണെന്നത് പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് ഹൂതികളെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ കപ്പലുകള്‍ക്ക് നേരെ ഇവര്‍ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിനായി അസംസ്കൃത എണ്ണ എത്തിക്കുന്ന നോര്‍വീജിയൻ വാണിജ്യ കപ്പലിനുനേരെ ഹൂതികള്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. 25 ജീവനക്കാരുമായി കഴിഞ്ഞ മാസം റാഞ്ചിയ ഇസ്രായേല്‍ കമ്ബനിയുടെ ഗാലക്സി ലീഡര്‍ എന്ന ചരക്കുകപ്പല്‍ ഇപ്പോഴും ഹൂതികളുടെ പിടിയിലാണ്.
അതേസമയം, ഹൂതികളുടെ 14 ആക്രമണ ഡ്രോണുകള്‍ ചെങ്കടലില്‍ വെടിവെച്ച് വീഴ്ത്തിയതായി യു.എസ് സൈന്യം അവകാശപ്പെട്ടു. ഒരു ഡ്രോണ്‍ വീഴ്ത്തിയതായി ബ്രിട്ടനും അവകാശപ്പെട്ടു.