തിരുവനന്തപുരം: ചിരട്ടകൊണ്ട് കോരിയാല്‍പോലും ഇടിയുന്ന മണ്ണിന്റെ ‘കെണി’യില്‍നിന്ന് രാഹുലിനെ ഒരു പോറലുമില്ലാതെ അവര്‍ ജീവിതത്തിലേക്ക് വാരിയെടുത്തു.
ഒരു ചെറു മണ്ണനക്കംപോലും വന്‍ ദുരന്തം വിളിച്ചുവരുത്തുമെന്ന അപകടമുനമ്ബില്‍നിന്ന് കൈകൊണ്ട് മണ്ണുവാരിയായിരുന്നു അഗ്നിരക്ഷാസേനാംഗങ്ങളുടെ സാഹസിക രക്ഷാപ്രവര്‍ത്തനം. തിരുവനന്തപുരം പനവിളക്കു സമീപം ശനിയാഴ്ച രാവിലെ മണ്ണിടിഞ്ഞ് 60 അടി താഴ്ചയിലേക്ക് പതിച്ച് കുടുങ്ങിക്കിടന്ന അസം സ്വദേശി രാഹുല്‍ ബിശ്വാസിനെയാണ് (23) രണ്ടുമണിക്കൂര്‍ നീണ്ട അതിശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷിച്ചത്.
പാര്‍ശ്വഭിത്തിക്ക് മുകളിലെ ഷെല്‍ട്ടറില്‍ ഭക്ഷണം തയാറാക്കുന്നതിനിടെ രാവിലെ പത്തോടെയാണ് തൊഴിലാളികള്‍ മണ്ണിടിഞ്ഞ് താഴ്ചയിലേക്ക് പതിച്ചത്. മണ്ണിനും സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റിനും പാറക്കഷണങ്ങള്‍ക്കും അടിയിലായിരുന്നു രാഹുലും അസമുകാരന്‍ തന്നെയായ ദിവാങ്കറും (22). ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഉടന്‍തന്നെ ദിവാങ്കറിനെ രക്ഷപ്പെടുത്താനായി. നെഞ്ചോളം മണ്ണ് മൂടിയ നിലയിലായിരുന്നു രാഹുല്‍. വീഴ്ചയില്‍ വലതുകൈ പൊട്ടുകയും ചെയ്തു.
ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലായിരുന്നു ശേഷിച്ച സംരക്ഷണഭിത്തിയും മുകളിലെ മണ്‍കൂനയും. യുവാവിന്റെ നിസ്സഹായതയും തുടര്‍ അപകടഭീതിയുമെല്ലാം നിറഞ്ഞ ചുറ്റുപാടിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. രക്ഷാപ്രവര്‍ത്തകരടക്കം അപകടത്തില്‍പെടാന്‍ കാരണമാകുമെന്നതിനാല്‍ അവസാനംവരെയും കൈകൊണ്ട് മണ്ണുനീക്കി. രക്ഷാപ്രവര്‍ത്തനത്തിനിടയിലും ചെറിയതോതില്‍ മുകളില്‍നിന്ന് മണ്ണ് പൊഴിയുന്നുണ്ടായിരുന്നു. ഇതിനിടെ മെഡിക്കല്‍ സംഘവും എത്തി. ഒരാള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍പോലും ഇടമില്ലാത്തതിനാല്‍ ഇരുന്നും കിടന്നുമെല്ലാമാണ് മണ്ണ് നീക്കിയത്. ഈ സമയമെല്ലാം രാഹുലിന്‍റെ പൊട്ടലേറ്റ വലതുകൈക്ക് അനക്കമേല്‍ക്കാതെ ഉദ്യോഗസ്ഥര്‍ താങ്ങിപ്പിടിച്ചിരുന്നു. ഉച്ചക്ക് 12.30ഓടെയാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കി രാഹുലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റീജനല്‍ അഗ്നിരക്ഷാ ഓഫിസര്‍ ദിലീപ്, ജില്ല ഓഫിസര്‍ സൂരജ്, സ്റ്റേഷന്‍ ഓഫിസര്‍മാരായ നിതിന്‍ രാജ്, സജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.